കണ്ണൂർ: ബിജുവിനെ കൊലപ്പെടുത്താൻ സൈബർ സെല്ലിന്റെയും, പോലീസിന്റെയും സഹായം ലഭിച്ചതായി സൂചന. ബിജുവിന്റെ യാത്രാവിവരങ്ങൾ സി പി എം അനുഭാവികൾ കൊലയാളി സംഘത്തിന് ചോർത്തി നൽകിയെന്ന് ബിജെപി ആരോപിച്ചു. ബിജുവിന്റെ യാത്രാ വിവരങ്ങൾ അറിയാമായിരുന്നത് പൊലീസിന് മാത്രമായിരുന്നുവെന്നും, കൊലപാതകത്തിന് പോലീസ് സഹായം ലഭിച്ചെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.
പോലീസിനെയും സൈബർ സെല്ലിനെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണമാണ് ബി ജെ പി ഉയർത്തുന്നത്. ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസാണ് ഈ ആരോപണം ആദ്യമായി ഉയർത്തിയത്. പിന്നാലെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും ഇത് ആവർത്തിക്കുന്നത്.
സി പി എം ഭീഷണി നിലനിൽക്കുന്നതിനാൽ ബിജുവിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. പോലീസ് സംരക്ഷണം ഒഴിവാക്കിയതിന് തൊട്ടു പിന്നാലെയാണ് ബിജു കൊല്ലപ്പെട്ടത്. ബിജുവിന്റെ യാത്രാ വിവരങ്ങൾ പോലീസ് നിരീക്ഷിച്ചിരുന്നു. മംഗലാപുരത്തു നിന്നും പഴയങ്ങാടിയിലേക്കു ബിജു യാത്ര തിരിച്ച വിവരം കൊലയാളി സംഘം കൃത്യമായി മനസ്സിലാക്കിയതായി അറസ്റ്റിലായ പ്രതികളും സമ്മതിച്ചിട്ടുണ്ട്. മൊബൈൽ ലൊക്കേഷൻ തിരിച്ചറിഞ്ഞ് പൊലീസിലെ സിപിഎം അനുഭാവികൾ ഇത് ചോർത്തി നൽകിയെന്ന ആരോപണമാണ് ഉയരുന്നത്.
വീടിനടുത്തുള്ള പയ്യന്നൂർ റയിൽവേസ്റ്റേഷനിൽ ഇറങ്ങാതെ, പഴയങ്ങാടിയിൽ ഇറങ്ങാൻ ബിജു തീരുമാനിച്ചതു കൊലയാളി സംഘത്തെ കബളിപ്പിക്കുന്നതിനു വേണ്ടിയാണെന്ന് സൂചനയുണ്ട്. ബിജുവിനെ കൊലപ്പെടുത്താൻ വാടകയ്ക്കെടുത്ത ഇന്നോവയുമായി ഏപ്രിൽ 25 മുതൽ കൊലയാളി സംഘം പയ്യന്നൂരിൽ കറങ്ങിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻപ് ഒരു തവണ ബിജുവിന് നേരെ കൊലപാതക ശ്രമം നടന്നിരുന്നു.
അതേസമയം ബിജെപിയുടെ ആരോപണത്തെ മുഖവിലക്കെടുക്കാതെയാണ് അന്വേഷണ സംഘം മുന്നോട്ടു പോവുന്നത്.