കവരത്തി : വിസ്താർ യാത്രയുടെ ഭാഗമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് ലക്ഷദ്വീപിൽ എത്തും. വിപുലമായ പരിപാടികളാണ് അമിത് ഷായുടെ ലക്ഷദ്വീപ് സന്ദർശനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. പാർട്ടി ദേശീയ അധ്യക്ഷന്റെ ആദ്യ സന്ദർശനം വിജയകരമാക്കാൻ രാത്രി വൈകിയും തീവ്രപരിശ്രമത്തിലായിരുന്നു നേതാക്കളും പ്രവർത്തകരും.
ആറരക്കിലോമീറ്റർ മാത്രം ചുറ്റളവുള്ള കവരത്തിയിൽ ശക്തിപ്രകടനത്തിനുള്ളതെല്ലാം ചെയ്തുകഴിഞ്ഞു ബിജെപി സംസ്ഥാന നേതൃത്വം. അമിത് ഷാ വന്നിറങ്ങുന്ന കവരത്തി ഹെലിപാട് മുതൽ പൊതുസമ്മേളന വേദിവരെ പൂർണമായും കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും നിറഞ്ഞുകഴിഞ്ഞു. പാരന്പര്യ കലാരൂപങ്ങളും ബൈക്ക് റാലിയോടും കൂടിയാണ് ബിജെപി ദേശീയ അധ്യക്ഷനെ സ്വീകരിച്ച് ആനയിക്കുക.
ജില്ലാ ഉപരി നേതാക്കളുടെ യോഗത്തിനായി സംസ്ഥാന കമ്മറ്റി ഓഫീസ് പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. പരിപാടിയ്ക്ക് മുന്നോടിയായി ബിജെപി ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് ഉൾപ്പടെയുള്ള നേതാക്കൾ കവരത്തിയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. അതേ സമയം ദേശീയ അധ്യക്ഷന്റെ ആദ്യ ലക്ഷദ്വീപ് സന്ദർശനത്തിൽ പാളിച്ചകൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാന നേതൃത്വം ഏറെ ജാഗ്രത പുലർത്തുന്നുണ്ട്.
സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേതാക്കളും പ്രവർത്തകരും തയ്യാറെടുപ്പുകളുമായി സജീവമായിരുന്നു. അമിത് ഷാ തങ്ങുന്ന സർക്കാർ ഗസ്റ്റ് ഹൗസിലും പൊതുപരിപാടി നടക്കുന്ന കച്ചേരി ജംഗ്ഷൻ പരിധിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.