പൂനെ: ഐപിഎല്ലിൽ പ്ലേ ഓഫ് ലൈനപ്പായി. മുംബൈയിൽ 16 ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് റൈസിംഗ് പൂനെ സൂപ്പർ ജയന്‍റ്സിനെ നേരിടും. കൊൽക്കത്തയും ഹൈദരാബാദും തമ്മിലുള്ള എലിമിനേറ്റർ മത്സരം 17ന് ബംഗുളൂരുവിൽ നടക്കും. നിർണായക മത്സരത്തിൽ പഞ്ചാബിനെ ഒൻപത് വിക്കറ്റിന് കീഴടക്കിയാണ് പൂനെ പ്ലേ ഓഫ് ഉറപ്പിച്ചത്.
പ്ലേ ഓഫിലേക്ക് ഒരു ജയത്തിന്‍റെ ദൂരം ബാക്കി നിൽക്കെ നിർണായക പോരാട്ടത്തിനിറങ്ങിയ പഞ്ചാബിന് ആദ്യ പന്തിൽ തന്നെ തിരിച്ചടിയേറ്റു. മാർട്ടിൻ ഗുപ്റ്റിൽ പൂജ്യത്തിന് പുറത്ത്.
ജയവേദ് ഉനദ്ഘട്ട് തുടക്കമിട്ട വിക്കറ്റ് വേട്ട ഷാർദുൽ ഠാക്കൂറും ഡാനിയൽ ക്രിസ്റ്റ്യനും ഏറ്റെടുത്തതോടെ പഞ്ചാബ് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ഇയാൻ മോർഗനും, മാക്സ്‍വെല്ലും രണ്ടക്കം കാണാതെ പുറത്തായതോടെ പഞ്ചാബ് 73 റൺസുമായി കൂടാരം കയറി. 22 റൺസ് എടുത്ത അക്ഷർ പട്ടേലാണ് ടോപ് സ്കോറർ. ഠാക്കൂർ മൂന്നും ഉനദ്ഘട്ട്, ക്രിസ്റ്റ്യൻ, സാമ്പ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി.
74 റൺസ് വിജയലക്ഷ്യം 48 പന്ത് ബാക്കിനിൽക്കെ പൂനെ മറികടന്നു. 28 റൺസ് എടുത്ത രാഹുൽ ത്രിപാദിയുടെ വിക്കറ്റ് മാത്രമാണ് പൂനെയ്‌ക്ക് നഷ്ടമായത്. അജിങ്ക്യാ രഹാനെ 34 ഉം സ്റ്റീവൻ സ്മിത്ത് 15 ഉം റൺസുമായി പുറത്താകാതെ നിന്നു. ജയത്തോടെ 18 പോയിന്‍റുമായി പൂനെ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ചു. 14 മത്സരങ്ങളിൽ ഏഴ് ജയം മാത്രമുള്ള പഞ്ചാബ് അഞ്ചാം സ്ഥാനക്കാരായാണ് മടങ്ങുന്നത്.