കണ്ണൂർ : ഗുണ്ടാനേതാവ് ധനരാജ് വധക്കേസിൽ പ്രതിചേർക്കപ്പെട്ടതിന്റെ പേരിൽ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയ ചൂരിക്കാടൻ ബിജുവിന് ജന്മനാട് യാത്രാമൊഴിയേകി .സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ ആയിരങ്ങള്‍ സംസ്കാരച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ബിജുവിന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആചരിച്ച ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുദര്‍ശനത്തിന് വച്ച ബിജുവിന്റെ ഭൗതികദേഹം വിലാപയാത്രയായാണ് കക്കംപാറയിലെ വീട്ടിലെത്തിച്ചത്. രാമന്തളി, കക്കംപാറ മേഖലയിലെ പൊതുരംഗത്ത് സജീവസാന്നിധ്യമായും ആര്.എസ്.എസ്സിന്റെ മണ്ഡല് കാര്യവാഹെന്ന നിലയിലും നിറഞ്ഞുനിന്നിരുന്ന ബിജുവിന്റെ ഭൗതികദേഹം കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങളാണെത്തിയത്.
ആര്.എസ്.എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, സഹ പ്രാന്തപ്രചാരക് എസ്.സുദര്ശന്, പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് തുടങ്ങിയ നിരവധി നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. വീട്ടുമുറ്റത്ത് നടന്ന പ്രാര്‍ത്ഥനയ്ക്കു ശേഷം ആയിരക്കണക്കിന് സ്വയംസേവകര്‍ തങ്ങളുടെ പ്രിയസഹോദരന് അന്ത്യപ്രണാമമര്പ്പിച്ചു.
തുടർന്ന് കക്കംപാറയിലെ പൊതുശ്മശാനത്തിലാണ് ഭൗതികദേഹം സംസ്കരിച്ചത്. ബിജുവിനെ സി.പി.എം സംഘം ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആചരിച്ച പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി.