ന്യൂഡൽഹി: പഠാൻകോട് ഭീകരാക്രമണാമടക്കം കഴിഞ്ഞവർഷം ഇന്ത്യയിൽ നടത്തിയ 2 ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന് അമേരിക്ക. പാകിസ്ഥാനിൽ നിന്നും അതിർത്തി ലംഘിച്ചെത്തിയ ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തിയതായി അമേരിക്കൻ രഹസ്യാനേഷണ വിഭാഗമായ നാഷണൽ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദം ഭൂഖണ്ഡത്തിന് ആപത്തെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ രഹസ്യാന്വേഷണ വിഷയങ്ങളുടെ ചുമതലയുള്ള സെനറ്റ് സെലക്റ്റ് കമ്മറ്റിക്ക് നാഷണൽ ഇന്റലിജൻസ് മേധാവി ഡാനിയൽ കോട്സ് നൽകിയ റിപ്പോർട്ടിലാണ് സുപ്രധാന വിവരങ്ങൾ പങ്കു വയ്ക്കുന്നത്. പഠാൻകോട്ടിലടക്കം 2016 ൽ ഇന്ത്യയിൽ നടന്ന രണ്ട് പ്രധാന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാനാനെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ ഭീകരർ നടത്തിയ ആക്രമണങ്ങളാണ്ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളവാൻ കാരണം. പാക് കേന്ദ്രീകൃത ഭീകരരെ സ്വന്തം മണ്ണിൽ നിന്ന് തുടച്ചുമാറ്റുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്ന് അമേരിക്ക കണ്ടെത്തി.
വലിയ ശക്തിയായി ഇന്ത്യവളരുന്നതിലുള്ള അസഹിഷ്ണുതയാണ് പാകിസ്ഥാന്റെ ഭീകരാനുകൂല നിലപാടിനു പിന്നിൽ. ഇന്ത്യയുടെ വളർച്ചയെ തടയാനും ആഗോളതലത്തിൽ ഭീകരവാദ വിഷയത്തിൽ ഒറ്റപ്പെടുന്നത് തടയാനും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുമാണ് പാകിസ്ഥാന്റെ ശ്രമം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാവാൻ കാരണം പാകിസ്ഥാനാണെന്ന് കണ്ടെത്തിയ അമേരിക്ക സംഘർഷം ഉടൻ പരിഹരിച്ചില്ലെങ്കിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഈ വർഷം തന്നെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെനും മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ഇന്ത്യയിൽ ഇനിയുമൊരു ഭീകരാക്രമണമുണ്ടായാൽ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം അതിഭീകരമായി വഷളാവുമെന്ന് ഡാനിയൽ കോട്സ് തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദം ഇന്ത്യക്കുമാത്രമല്ല അഫ്ഗാനിസ്ഥാനും ഏഷ്യൻ ഭൂഖണ്ഡത്തിനും ഭീഷണിയാണെന്ന് റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.