ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച്, ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന് പാകിസ്ഥാൻ വിധിച്ച വധശിക്ഷയ്ക്ക് സ്റ്റേ. അന്താരാഷ്ട്ര നിതീന്യായ കോടതിയാണ് പാകിസ്ഥാൻ സൈനിക കോടതിയുടെ ഉത്തരവിനെ സ്റ്റേ ചെയ്തത്. ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചായിരുന്നു ഹേഗിലെ അന്താരാഷ്ട്ര നിതീന്യായ കോടതിയുടെ നടപടി.
കുൽഭൂഷൺ യാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നിതീന്യായ കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചു. കഴിഞ്ഞ മാസമാണ്
ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിന് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷ വിധിച്ചത്.
കുൽഭൂഷൺ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഏജന്റാണെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം. ഹരീഷ് സാൽവെയാണ് അന്താരാഷ്ട്ര നിതീന്യായ കോടതിയിൽ കുൽഭൂഷനായി വാദിച്ചത്. വധശിക്ഷ നടപ്പാക്കിയാൽ പാകിസ്ഥാൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാർലമെന്റിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.
കുൽഭൂഷൺ യാദവിന്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്ന് നേരത്തേ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2016 മാർച്ച് മൂന്നിനാണ് ബലൂചിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ കുൽഭൂഷണനെ അറസ്റ്റ് ചെയതത്. പാകിസ്ഥാനെതിരേ ചാരവൃത്തി നടത്തിയെന്നും ഗൂഡാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. കുൽഭൂഷനെതിരേ വിചാരണ നടക്കുന്ന വിവരം ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചിരുന്നില്ലെന്നും വധശിക്ഷയെ കുറിച്ച് അറിഞ്ഞത് പത്രക്കുറിപ്പിലൂടെ ആണെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.
പതിമൂന്ന് തവണ കുൽഭൂഷനെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാൻ അനുമതി നൽകിയില്ല. കുൽഭൂഷനെതിരേ വിശ്വസനീയമായ തെളിവില്ലാതെയാണ് പാകിസ്ഥാൻ വധശിക്ഷ വിധിച്ചതെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതാണ് അന്താരാഷ്ട്ര നിതീന്യായ കോടതിയുടെ നടപടി.