ടെഹ്റാൻ : ഭീകരവാദ വിഷയത്തിൽ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ഇറാൻ രംഗത്ത്. ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്ന നിലപാട് തുടർന്നാൽ പാക് മണ്ണിൽ കടന്ന് ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈനിക മേധാവി വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പിന്തുണ നൽകുന്ന പാക് നടപടിയിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.
ഇറാൻ അതിർത്തിയിൽ കഴിഞ്ഞ മാസം പാക്കിസ്ഥാൻ ഭീകരരുടെ ആക്രമണത്തിൽ 10 ഇറാൻ സൈനികർ കൊല്ലപ്പെട്ടതോടെയാണ് പാക്കിസ്ഥാനെതിരെ ഇറാൻ രംഗത്തെത്തിയത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരവാദം അടിച്ചമർത്താൻ ഭരണകൂടം തയ്യാറായില്ലെങ്കിൽ പാക് മണ്ണിൽ കടന്ന് ഭീകര കേന്ദ്രങ്ങൾ ഉന്മൂലനം ചെയ്യാൻ മടിക്കില്ലെന്നും ഇറാൻ സൈനിക മേധാവി മേജർ ജനറൽ മുഹമ്മദി ബക്കേരി വ്യക്തമാക്കി.
ഇറാനിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ജെയ്ഷ് അൽ ആദിൽ എന്ന ഭീകര സംഘടന ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാന്റെ അതിർത്തി പ്രദേശങ്ങൾ ഭീകരരുടെ കേന്ദ്രങ്ങളായി മാറിയെന്നും ഇറാൻ സൈനിക മേധാവി കുറ്റപ്പെടുത്തി. അതിർത്തിയിലൂടെ നുഴഞ്ഞുകയറി ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്താൻ ശ്രമിച്ച ഭീകരർക്ക് പാക് സൈന്യത്തിന്റെതടക്കം സഹായം ലഭിച്ചിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
സമാനമായ ആക്രമണം അഫ്ഗാനിസ്ഥാനിലും, ബലൂചിസ്ഥാൻ പ്രവിശ്യയിലും നടത്തിയിരുന്നു. ഭീകരവാദത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാക്കിസ്ഥാൻ നിരന്തരം സ്വീകരിക്കുന്നതെന്ന ഇന്ത്യയുടേയും അഫ്ഗാനിസ്ഥാന്റെയും ആരോപണം ശരിവയ്ക്കുന്നതാണ് ഇറാൻ സൈനിക മേധാവിയുടെ പ്രതികരണം