ന്യൂഡൽഹി: വീണ്ടും വിവാദ ഉത്തരവുമായി ജസ്റ്റിസ് കർണ്ണൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ അടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാനാണ് കർണ്ണൻ ഉത്തരവിട്ടത്. ഇവർക്ക് 5വർഷം തടവും 10000രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ജഡ്ജിമാരെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവരുടെ പാസ്പോർട്ടുകൾ പൊലീസിന് കൈമാറണമെന്നും അറസ്റ്റ് വരിക്കാൻ ജഡ്ജിമാർ തയ്യാറല്ലെങ്കിൽ പാർലമെന്റിനെ സമീപിക്കാമെന്നും അതുവരെ അവർ കേസുകൾ പരിഗണിക്കരുതെന്നും ജസ്റ്റിസ് കർണ്ണൻ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ജഡ്ജിമാർ താൻ ന്യായാധിപനാണെന്ന് പരിഗണിച്ചില്ല. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. തന്നെ അപമാനിക്കാൻ ശമിച്ച ജഡ്ജിമാർ തനിക്ക് 2കോടി രൂപ വീതം നഷ്ടപരിഹാരം തരണം. ഇതിന് തയ്യാറല്ലെങ്കിൽ ഇവരുടെ ശമ്പളത്തിൽ നിന്ന് ഈ പണം ഈ പണം ഈടാക്കണമെന്നും കർണ്ണൻ പറഞ്ഞു.
നേരത്തെ കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചാണ് ഉത്തരവിട്ടത്. സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്.
അസാധാരണ ഉത്തരവുകൾ സംശയത്തിന്റെ നിഴലിലായതിനാൽ 2017 ഫെബ്രുവരി എട്ടിനു ശേഷം ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കീഴ് കോടതികൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.