ന്യൂഡൽഹി : കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുപ്രസാദ് യാദവിന് തിരിച്ചടി . 900 കോടി കാലിത്തീറ്റ കുംഭകോണക്കേസിൽ ഓരോ കേസിലും ലാലുപ്രസാദ് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കുംഭകോണക്കേസുകളെല്ലാം ഒറ്റ കേസ് ആയി പരിഗണിച്ച് വിചാരണ നേരിട്ടാൽ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
ഒരു കേസിൽ അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചതിനാൽ മറ്റ് കേസുകളിൽ വിചാരണ നേരിടേണ്ടെന്ന ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. നാലു കേസുകളിലും ലാലുവിന്റെ പേരിലുള്ള ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി പുന:സ്ഥാപിക്കുകയും ചെയ്തു. ലാലുവിന് ഈ കേസിൽ 2013 ലാണ് കോടതി അഞ്ച് വർഷം കഠിനതടവ് വിധിച്ചത്. ജാമ്യകാലാവധിയിലാണ് അദ്ദേഹം ഇപ്പോൾ.
അധോലോക നേതാവ് ഷഹാബുദ്ദീന് കലാപം നടത്താൻ ലാലു ഒത്താശ ചെയ്യുന്നെന്ന വാർത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് അടുത്ത തിരിച്ചടി . ഈ രണ്ട് വിഷയങ്ങളും ബീഹാറിലെ മഹാസഖ്യ സർക്കാരിനും തിരിച്ചടിയാണ് .