പാരിസ് : ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എമ്മാനുവൽ മാക്രോണിന് ഉജ്വല വിജയം. ഇന്നലെ നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 65.5 ശതമാനം വോട്ട് നേടിയാണ് മാക്രോൺ വിജയിച്ചത്. ഇതോടെ ഫ്രാൻസിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും 39കാരനായ മാക്രോൺ. ഫലം വന്നതിന് തൊട്ട് പിന്നാലെ യൂറോയുടെ മൂല്യം ഉയർന്നു.
എതിർ സ്ഥാനാർത്ഥിയും തീവ്ര വലതുപക്ഷ നേതാവുമായ ലെ പെന്നിന് നേടാനായത് 34.5 ശതമാനം വോട്ട് മാത്രമാണ്. മാക്രോൺ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയാകും നടക്കുക. മേയ് 14-നാണ് നിലവിലെ പ്രസിഡന്റ് ഫ്രാന്സ്വ ഒലാന്ദിന്റെ കാലാവധി അവസാനിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ മാക്രോൺ പ്രസിഡന്റായി അധികാരമേൽക്കും.
ഫ്രാൻസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇടത് വലത് റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പുറത്ത് നിന്ന് പ്രസിഡന്റ് പദവിയിലേക്ക് ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത്. യൂറോപ്പിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ യൂറോപ്യൻ യൂണിയൻ ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകണമെന്ന നിലപാടായിരുന്നു പരാജയപ്പെട്ട മരിൻ ലി പെന്നിന് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെ യൂറോയുടെ മൂല്യം ഉയർന്നു. ഫ്രാൻസ് ജനതയുടെ തെരഞ്ഞെടുപ്പിനെ താൻ അംഗീകരിക്കുന്നുവെന്ന് ലിപെൻ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മക്രോണിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യ-ഫ്രാൻസ് ബന്ധം മെച്ചപ്പെടുത്താൻ മാക്രോണുമായി കൈകോർക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.