ലഖ്നൗ : കോൺഗ്രസുമായുണ്ടാക്കിയ സഖ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു കാരണമായെന്ന് മുലായം സിംഗ് യാദവ് . ഈ നീക്കത്തെ താനെതിർത്തെങ്കിലും അഖിലേഷ് സഖ്യവുമായി മുന്നോട്ടു പോവുകയായിരുന്നെന്നും യാദവ് പറഞ്ഞു, മെയിൻ പുരിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖിലേഷിനെ 2012 ൽ മുഖ്യമന്ത്രിയാക്കിയതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് . അതിൽ ഇപ്പോൾ ദുഖിക്കുന്നു . താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഇത്ര വലിയ തോൽവി പാർട്ടിക്ക് നേരിടേണ്ടി വരില്ലായിരുന്നു . മാത്രമല്ല സർക്കാർ രൂപീകരിക്കാനും കഴിയുമായിരുന്നു. മുലായം ചൂണ്ടിക്കാട്ടി.രാം ഗോപാൽ യാദവിനെ ശകുനിയെന്ന് വിളിച്ച ശിവപാൽ യാദവിനെ മുലായം പിന്തുണയ്ക്കുകയും ചെയ്തു.
പാർട്ടിയുടെ കനത്ത തോൽവിയെ തുടർന്ന് അധികാരം മുലായത്തിനു നൽകണമെന്നും അഖിലേഷ് സ്ഥാനമൊഴിയണമെന്നും ശിവപാൽ യാദവ് ആവശ്യപ്പെട്ടിരുന്നു . എന്നാൽ അഖിലേഷിന്റെ അടുത്ത അനുയായിയും ഉപദേശകനുമായ രാം ഗോപാൽ യാദവ് ഇത് നിരസിച്ചു . യാതൊരു കാരണവശാലും അഖിലേഷ് പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയില്ലെന്ന് രാം ഗോപാൽ വ്യക്തമാക്കി.
നേരത്തെ മുലായമിനെ അദ്ധ്യക്ഷനാക്കി ശിവപാൽ യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചിരുന്നു . സമാജ്വാദി സെക്കുലർ മോർച്ച എന്നാണ് പുതിയ പാർട്ടിയുടെ പേര് .