കോട്ടയം: രാത്രിയില്‍ വീടിന് സമീപം കാറിനുള്ളില്‍ മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തില്‍ അക്രമം. വീട്ടുമുറ്റത്ത് കിടന്ന കാറും ബൈക്കുകളും വീടിന്റെ ജനല്‍ച്ചില്ലുകളും സംഘം അടിച്ചുതകര്‍ത്തു. പൊലീസ് നോക്കിനില്‍ക്കെയാണ് അക്രമം അഴിച്ചുവിട്ടത്.
കോട്ടയം കുമ്മനത്ത് ഇന്നലെ രാത്രിയാണ് സംഭവം. വഞ്ചിയത്ത് വി കെ സുകുവിന്റ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് മുന്നില്‍ ഒരു സംഘം കാര്‍ നിര്‍ത്തിയിട്ട് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. വീടിന് മുന്നില്‍ നിന്നും വാഹനം മാറ്റണമെന്ന് പറഞ്ഞതോടെ സുകുവിന് നേരെ അസഭ്യവുമായി കയര്‍ത്തു.
തുടര്‍ന്ന് ഗൃഹനാഥന് വീടിനുള്ളിലേക്ക് പോയതിന് പിന്നാലെയാണ് വീടിനു നേരെ ആക്രമണം നടത്തിയത്. വീടിന്റെ ജനല്‍ച്ചില്ലുകളും, വീട്ടുമുറ്റത്ത് കിടന്ന കാറും നാല് ബൈക്കുകളും എസ്എഫ്ഐ നേതാവടങ്ങുന്ന മൂവര്‍സംഘം അടിച്ചുതകര്‍ത്തു. സുകുവിന്റെ ഭാര്യയും മക്കളും തൊട്ടടുത്ത വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. സംഭവം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പോലീസ് നോക്കിനില്‍ക്കെയാണ് അക്രമം അരങ്ങേറിയത്. എസ് എഫ് ഐ കോട്ടയം ജില്ല സെക്രട്ടറി റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പോലീസിനു മൊഴി നൽകി.
വീടിനു നേരെ കല്ലെറിയുകയും പൊലീസിനെ വിളിച്ചതിന്റെ ദേഷ്യത്തില്‍ വീടിന് പിന്നില്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് നാശം വരുത്തുകയും ചെയ്തു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും ബിജെപി ആരോപിച്ചു