ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന് ആവേശകരമായ വിജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ ആറുവിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തിയത്. ജയത്തോടെ ഡൽഹി പ്ലേ ഓഫ് സാധ്യത നിലനിർത്തി.
ഡൽഹിയ്ക്ക് ഇത് ജീവൻമരണപോരാട്ടമായിരുന്നു. ടോസ് നേടിയിട്ടും എതിരാളികളെ ബാറ്റിംഗിനയച്ച നായകൻ കരുൺ നായരുടെ തീരുമാനം തെറ്റിയില്ല.
ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണും കരുൺനായരുമടക്കം ബാറ്റിംഗിനിറങ്ങിയ എല്ലാവരും മനസറിഞ്ഞ് കളിച്ചതോടെ 186 റൺസെന്ന വലിയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറി കടന്നു. സഞ്ജു പത്തൊൻപത് പന്തിൽ 24 ഉം കരുൺ നായർ 20 പന്തിൽ 39 ഉം ഋഷഭ് പന്ത് 20 പന്തിൽ 34ഉം ശ്രേയസ് അയ്യർ 25 പന്തിൽ 33ഉം റൺസെടുത്തു.
പുറത്താകാതെ 24 പന്തിൽ നിന്ന് 41 റൺസ് നേടിയ ആന്റേഴ്സണും ഏഴ് പന്തിൽ നിന്ന് 15 റൺസ് നേടിയ ക്രിസ് മോറിസുമാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ 3 വിക്കറ്റിനാണ് 185 റൺസെടുത്തത്.
70 റൺസെടുത്ത യുവരാജ്സിംഗാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. 42 പന്തിൽ 11 ബൗണ്ടറികളുടേയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് യുവരാജ് 70 റൺസെടുത്തത്.