തൃശ്ശൂർ: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളിലെ ഒരു വിഭാഗം നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. റേഷന്‍ കട നടത്തിപ്പുകാര്‍ക്ക് ജീവിക്കാനാവശ്യമായ വേതനം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ടാണ് സമരം. ഭക്ഷ്യ ഭദ്രതാ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുന്നതു വരെ കടകളടച്ച് സ്റ്റോക്ക് ബഹിഷ്കരിക്കാനാണ് തീരുമാനം.
ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയതോടെ റേഷന്‍ വ്യാപാരികളുടെ പ്രതിഫലം കമ്മീഷനായി നല്കുന്ന രീതിയിലേക്ക് മാറി. ഇതോടെ കട നടത്തിപ്പുകാരുടെ വരുമാനം കുറഞ്ഞ് പ്രതിസന്ധിയിലേക്ക് നീങ്ങിയെന്നാണ് ആരോപണം.
ജീവിക്കാന്‍ ആവശ്യമായ വേതനം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും റേഷന്‍ കടകളുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുമാണ് വ്യാപാരികള്‍ സമരത്തിനിറങ്ങുന്നത്. നാളെ മുതല്‍ സംസ്ഥാനത്തെ പതിനാലായിരം റേഷന്‍ കടകള്‍ അടച്ചിടും.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെ അനുവദിക്കപ്പെട്ട ഇടക്കാല ആശ്വാസം നടപ്പായിട്ടില്ലെന്നും കടകളില്‍ തൂക്കം ബോധ്യപ്പെടുത്തി സാധനങ്ങള്‍ എത്തിച്ചു നല്കുന്ന സമ്പ്രദായം നടപ്പാകുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.