ലഖ്നൗ: അലഹബാദ് സർവ്വകലാശാലയിലുണ്ടായ അക്രമത്തേത്തുടർന്ന് 22 പേർ അറസ്റ്റിലായി. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തേടിയതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ഇന്നലെയാണ് അക്രമമുണ്ടായത്.
ഇന്നലെ തന്നെ അറസ്റ്റിലായ 4 പേരടക്കം ആകെ 22 പേർ സംഭവത്തോടനുബന്ധിച്ച് അറസ്റ്റിലായതായി പൊലീസ് വ്യക്തമാക്കി. 46 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുളളതായും, സംഭവത്തിൽ പേരു വ്യക്തമല്ലാത്ത 2000 പേരെ പ്രതി ചേർത്തിട്ടുളളതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് അക്രമമുണ്ടാക്കിയതിനാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയ് ശങ്കർ തിവാരി പറഞ്ഞു.
ഇനിയും അറസ്റ്റിലാകാനുളളവർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സർവ്വകലാശാലയുടെ ഗസ്റ്റ് ഹൗസിനു മുൻപിൽ നിരോധനാജ്ഞ ലംഘിച്ച് മുദ്രാവാക്യം മുഴക്കിയ നാലു പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഈസമയം സർവ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം ഗസ്റ്റ് ഹൗസിൽ നടന്നു വരികയായിരുന്നു.