തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ കുടിവെള്ള വിതരണത്തിൽ അപാകതയെന്ന് വ്യാപക പരാതി. ആഴ്ച്ചയിൽ ഒരുതവണ മൂന്ന് ബക്കറ്റ് വെള്ളം മാത്രമാണ് പലയിടങ്ങളിലും ലഭിക്കുന്നത്. രാഷ്ട്രീയ ചായ് വ് നോക്കിയാണ് കുടിവെള്ള വിതരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
തലസ്ഥാന ജില്ലയില്‍ വിഐപികള്‍ താമസിക്കുന്ന നഗരമേഖല കേന്ദ്രീകരിച്ച് മാത്രമാണ് ഇപ്പോള്‍ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നത്. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ ശോചനീയമാണ് കാര്യങ്ങള്‍. നെടുമങ്ങാട്, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റികളിലും കിളിമാനൂർ, പഴയകുന്നുമ്മൽ, പുളിമാത്ത് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമാണ് കൂടുതല്‍ പരാതികള്‍ ഉയരുന്നത്.
മൂന്ന് ദിവസം കൂടുമ്പോൾ കുടിവെള്ള വിതരണം നടത്താമെന്ന ഉറപ്പ് മിക്കയിടങ്ങളിലും പാഴ്വാക്കായി. ഒരാഴ്ച്ച കൂടുമ്പോൾ കുടിവെള്ള വിതരണം നടത്തിയാല്‍ തന്നെ മൂന്ന് ബക്കറ്റ് വെള്ളം മാത്രമാണ് കിട്ടുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
പല സ്ഥലങ്ങളിലും കുടിവെള്ളം വിതരണം നടത്തുന്നത് രാഷ്ട്രീയ ചായ് വ് നോക്കിയാണ്. എൽഡിഎഫ് ഭരിക്കുന്ന പഴയകുന്നുമ്മേൽ പഞ്ചായത്തില്‍ ഇതേത്തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു. ജനപ്രതിനിധികളെ ഒഴിവാക്കി പാര്‍ട്ടി നേതാക്കള്‍ ചുമതല ഏറ്റെടുത്തതായിരുന്നു പ്രശ്നകാരണം.
അതേസമയം മുൻ കാലങ്ങളിൽ റവന്യു വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരുന്ന കുടിവെള്ള വിതരണം ഇപ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ നേരിട്ടേല്പിച്ചതും അപാകതയായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.