ന്യൂഡൽഹി: മുത്വലാഖ് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖിൽ നിന്ന് പെൺകുട്ടികളുടെ സംരക്ഷണം മുസ്ലീം സമൂഹം ഉറപ്പുവരുത്തണം. മുത്തലാഖിൽപ്പെട്ട് ദുരിതം പേറുന്ന വനിതകളുടെ നീതിക്കായി സർക്കാർ നിലകൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ബസവജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസവേശ്വര ഭഗവാന്റെ വചനങ്ങള്‍ സദ്ഭരണത്തിന് അടിത്തറയൊരുക്കുന്നവയാണെന്നു വിശദീകരിച്ച പ്രധാനമന്ത്രി, പാര്‍പ്പിടം, വൈദ്യുതി, റോഡുകള്‍ തുടങ്ങിയ വികസനത്തിന്റെ ഫലങ്ങള്‍ വിവേചനം കൂടാതെ എല്ലാവര്ക്കും ലഭ്യമാകണമെന്നു വ്യക്തമാക്കി. ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം’ എന്ന ആശയത്തിന്റെ ശരിയായ സത്ത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം പരാജയത്തെയും ദാരിദ്ര്യത്തെയും കൊളോണിയലിസത്തെയുംകുറിച്ചു മാത്രമുള്ളതല്ല. സദ്ഭരണത്തിന്റെയും അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും സന്ദേശങ്ങള്‍ നല്കാന് ഇന്ത്യക്കു സാധിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജനാധിപത്യക്രമത്തെക്കുറിച്ചുള്ള വീക്ഷണം ബസവേശ്വരന് വെച്ചുപുലര്‍ത്തിയിരുന്നു. നമ്മുടെ സമൂഹത്തെ മാറ്റിമറിച്ച മഹാന്മാരെ ലഭിക്കുകവഴി അനുഗൃഹീതമായ നാടാണു നമ്മുടേതെന്നു പ്രധാനമന്ത്രി പറഞ്ഞു. ആവശ്യമായപ്പോഴൊക്കെ നമ്മുടെ സമൂഹം നവീകരിക്കപ്പെട്ടത് ആന്തരികമായിത്തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ബസവണ്ണയുടെ വിശുദ്ധവചനങ്ങളുടെ 23 ഭാഷകളിലുള്ള പരിഭാഷ പ്രധാനമന്ത്രി പുറത്തിറക്കി.