പാലക്കാട്: കോടനാട് കവർച്ച കേസിലെ രണ്ടാം പ്രതി സയാന്റെ ഭാര്യയും മകളും കാറപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിൽ ദുരൂഹത. അപകടത്തിന് മുൻപേ ഇവർ കൊല്ലപ്പെട്ടിരുന്നതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സയാനെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേസിലെ ഒന്നാം പ്രതി കനകരാജ് മറ്റൊരു വാഹനാപകടത്തിൽ മരിച്ചിരുന്നു.
ഇന്ന് രാവിലെ ആറു മണിയോടെ പാലക്കാട് കണ്ണാടിയിൽ വെച്ചാണ് കോടനാട് കേസിലെ രണ്ടാം പ്രതി സയാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സയാന്റെ ഭാര്യ വിനു മകൾ 5 വയസുകാരി നീതു എന്നിവർ മരിച്ചു. സയാനെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ പിന്നീട് പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ മരിച്ച രണ്ടു പേരുടെയും കഴുത്തിൽ ആഴത്തിലുളള മുറിവ് കണ്ടെത്തി. ഇതാണ് അപകടത്തിന് മുൻപ് തന്നെ ഇവർ കൊല്ലപ്പെട്ടുവെന്ന സംശയത്തിന് കാരണമായത്. തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് രക്തക്കറ ഉണ്ടായിരുന്നത്. കൂടാതെ കാറിന്റെ നമ്പർ വ്യാജമാണെന്നും കണ്ടെത്തി. ഇതും സംശയം ബലപ്പെടുത്തി.
കോടനാട് കേസിലെ ഒന്നാം പ്രതി കനക രാജ് സേലത്ത് വാഹനാപകടത്തിൽ മരിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാം പ്രതി സയാന്റെ കാർ പാലക്കാട് കണ്ണാടിയിൽ അപകടത്തിൽ പെടുന്നത് എന്നത് സംഭവത്തിലെ ദുരൂഹതയും വർധിപ്പിച്ചു. പിടിയ്ക്കുമെന്നുറപ്പായപ്പോൾ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
ഒന്നാം പ്രതി കനകരാജിന്റെ മരണം ഏറ്റുമുട്ടലാണെന്നും സൂചനയുണ്ട്. കോടനാട് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളിൽ ഏറെയും മലയാളികളാണ്.