ന്യൂഡൽഹി: രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കുകയും, സൈന്യത്തെ കല്ലെറിയുകയും ചെയ്യുന്ന വിഘടനവാദികളോട് ചർച്ചയ്ക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വിഷയത്തിൽ വിഘടനവാദികളുമായി ചർച്ചയ്ക്കില്ലെന്നും നിയമപരമായി നിലനിൽക്കുന്ന രാഷ്ട്രീയപ്പാർട്ടികളോ, സംഘടനകളോ ആയി ചർച്ച ചെയ്യുന്നതിലൂടെയേ ജമ്മു കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നിലപാടറിയിച്ചു.
അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് കോടതിയെ കേന്ദ്രസർക്കാരിന്റെ നിലപാടറിയിച്ചത്. രാഷ്ട്രീയമായ നയരൂപീകരണങ്ങളിൽ വിഘടനവാദികളുടെ സ്വാധീനം അംഗീകരിക്കാനാവില്ലെന്നും റോത്തഗി കോടതിയെ അറിയിച്ചു. സർക്കാരിന്റെ തീരുമാനത്തെ കോടതി പൂർണ്ണമായും സ്വാഗതം ചെയ്തു. ശ്രീനഗറിലെ ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനോട് വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി നിർദ്ദേശങ്ങൾ നൽകുന്നതിന് പരമോന്നതനീതിപീഠം ആവശ്യപ്പെട്ടു. കല്ലെറിയലിനും, അക്രമാസക്തമായ സമരനടപടികൾക്കുമെതിരേ സ്വീകരിക്കേണ്ട നിലപാടുകളേക്കുറിച്ച് അറിയിക്കാനാണ് ബാർ അസോസിയേഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കേസ് തുടർന്നു കേൾക്കുന്നത് വാദം മേയ് 9ലേക്കു മാറ്റി.