ലഖ്നൗ: വീട്ടമ്മയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും, അവരുടെ പ്രായപൂർത്തിയാകാത്ത മകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ സമാജ്വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ഗായത്രി പ്രജാപതിക്കു ജാമ്യമനുവദിച്ച ജഡ്ജിക്ക് സസ്പെൻഷൻ. അലഹബാദ് ഹൈക്കോടതിയാണ് ജഡ്ജിയെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
സ്പെഷ്യൽ ജഡ്ജ് പ്രകാശ് മിശ്രയ്ക്കെതിരേയാണ് അലഹബാദ് ഹൈക്കോടതി നടപടിയെടുത്തത്, പോസ്കോ നിയമപ്രകാരം അറസ്റ്റിലായ ഗായത്രി പ്രജാപതിക്കാണ് മിശ്ര ജാമ്യമനുവദിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള സംസ്ഥാനസർക്കാർ ഈ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തതിനേത്തുടർന്നാണ് നടപടി. ഗായത്രി പ്രജാപതിക്ക് ജാമ്യമനുവദിച്ച കീഴ്ക്കോടതിയുത്തരവ് മരവിപ്പിച്ച ഹൈക്കോടതി, നിയമം പഠിച്ച ജഡ്ജി കേസിന്റെ ഗൗരവം കണക്കിലെടുക്കാതെ പ്രതിക്ക് ജാമ്യമനുവദിക്കുന്നതിൽ തിടുക്കം കൂട്ടിയതായും നിരീക്ഷിച്ചു. ജോലിയിൽ നിന്നു വിരമിക്കാറായ ജഡ്ജിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിലീപ് ബി ഭോസ്ലേ വിമർശിച്ചത്.
രണ്ടാഴ്ചയിലധികം ഒളിവിൽ പോയ ശേഷം കഴിഞ്ഞ മാസമാണ് ഗായത്രി പ്രജാപതി ലഖ്നൗവിൽ വച്ച് അറസ്റ്റിലാകുന്നത്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയായിരുന്നു പ്രജാപതി ഒളിവിൽ പോയത്. പ്രജാപതിയും മറ്റ് ആറു പേരും ചേർന്ന് വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് കേസ്. സുപ്രീം കോടതി നിർദ്ദേശിച്ചതിനേത്തുടർന്നാണ് പ്രജാപതിക്കെതിരേ പൊലീസ് നടപടിയാരംഭിച്ചത്. കേസിൽ പ്രതികളായ എല്ലാവരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ രണ്ടു പേർ പ്രജാപതിയുടെ അടുത്ത സഹായികളും ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥനുമാണ്. കഴിഞ്ഞ വർഷം പ്രജാപതി മത്സരിച്ചു വിജയിച്ച അമേഠിയിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദയനീയപരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.