ന്യൂഡൽഹി: ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയിലെ അംഗമാണെന്ന് പരിചയപ്പെടുത്ത് പാകിസ്ഥാൻ പൗരത്വമുളള മദ്ധ്യവയസ്കൻ. ഇയാളുടെ പാസ്പോർട്ടിലെ പേര് മുഹമ്മദ് അഹമ്മദ് ഷെയ്ഖ് മുഹമ്മദ് റാഫിഖ് എന്നാണെന്ന് വിമാനത്താവളവൃത്തങ്ങൾ വെളിപ്പെടുത്തി. ന്യൂഡൽഹിയിൽ നിന്നും കാഠ്മണ്ഡുവിലേക്കുളള വിമാനത്തിലെ യാത്രക്കാരനാണിയാൾ.
വിമാനത്താവളത്തിലെത്തി ഏകദേശം ഒരു മണിക്കൂറോളം പിന്നിട്ടതിനു ശേഷമാണിയാൾ ഹെൽപ്പ്ഡസ്കിലെത്തി താൻ പാകിസ്ഥാൻ ചാരനാണെന്ന് പരിചയപ്പെടുത്തിയത്. താൻ പാകിസ്ഥാൻ ചാരനാണെന്നും അതേസമയം ഈ ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമാണിയാൾ പറഞ്ഞത്. ഇതേത്തുടർന്ന് ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെ വിമരമറിയിച്ചതനുസരിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഐ.എസ്.ഐ ബന്ധം വെളിവാക്കുന്ന ചില രേഖകൾ ഇയാളിൽ നിന്നു കണ്ടെടുത്തതായാണ് വിവരം.
വിമാനത്താവളത്തിലെ പ്രാർത്ഥനാമുറിയിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയ ശേഷം ഇയാളെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതായാണ് വിവരം. ചോദ്യം ചെയ്യുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
അതേസമയം ഇയാളുടെ വാദങ്ങൾ പൂർണ്ണമായും അധികൃതർ മുഖവിലയ്ക്കെടുത്തിട്ടില്ല. കഴിഞ്ഞ നാളുകളിൽ ഇയാൾ എവിടേയ്ക്കൊക്കെ യാത്ര ചെയ്തിട്ടുണ്ടെന്നും, മറ്റിടപാടുകളും പരിശോധിച്ച ശേഷമേ ഇയാൾ യഥാർഥത്തിൽ പാകിസ്ഥാൻ ചാരനാണോയെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂയെന്നാണ് വിവരം. മുൻകാലങ്ങളിൽ ഇയാൾ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടോയെന്ന കാര്യവും എമിഗ്രേഷൻ അധികൃതർ പരിശോധിച്ചു വരികയാണ്.