തൃശ്ശൂർ: മലയാളക്കരയുടെ സ്വന്തം പൂരമായ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടിക്കും പാറമേക്കാവിനും പുറമെ എട്ട് ഘടകക്ഷേത്രങ്ങളിലുമുള്പ്പെടെയാണ് കൊടിയേറ്റം നടക്കുക. മെയ് അഞ്ചിനാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം.
പൂരത്തിന്റെ ആരവങ്ങളിലേക്ക് ഇന്ന് മുതല്‍ തൃശ്ശൂര്‍ നഗരം ഇറങ്ങിച്ചെല്ലുകയാണ്. തിരുവമ്പാടിയുടെ പൂരക്കൊടിയേറ്റ് രാവിലെ പതിനൊന്നരക്കും പാറമേക്കാവിന്റെ കൊടിയേറ്റം 12.30നുമാണ്. രണ്ടേമുക്കാലോടെ തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും പൂരം പുറപ്പാട് തുടങ്ങും. തുടര്‍ന്ന് നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പന്തലുകളില്‍ പതാകകളുയരും.
പാറമേക്കാവിലെ കൊടിയേറ്റത്തിന് ശേഷം അഞ്ചാനകളുടെ അകമ്പടിയോടെ മണികണ്ഠനാലിലും പതാക ഉയര്‍ത്തും. നെയ്തലക്കാവ്, പനമുക്കുംപിള്ളി, ചൂരക്കോട്ടുകാവ്, കണിമംഗലം, ലാലൂര്‍, അയ്യന്തോള്‍, കാരമുക്ക്, ചെമ്പൂക്കാവ് തുടങ്ങിയ എട്ട് ഘടകക്ഷേത്രങ്ങളിലെ കൊടിയേറ്റം കാലത്ത് എട്ട് മണി മുതല്‍ തുടങ്ങും. മൂന്നാം തീയതി മൂന്ന് മണിയോടെയാകും പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം അഗ്രശാലയില്‍ തുടങ്ങുക.
പൂരത്തലേന്നായ നാലാം തീയതി രാവിലെ മുതലാണ് തിരുവമ്പാടിയുടെ ചമയ പ്രദർശനം. പൂരപ്രേമികളുടെ സിരകളില്‍ ആവേശത്തിന്റെ തിരയിളക്കം തീർത്തുകൊണ്ട് തൃശ്ശൂർ പൂരവും കൊണ്ടാടും.