തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം. 48 താലൂക്ക് ആശുപത്രികളിലെ കുട്ടികളുടെയും സ്ത്രീകളുടെയും ചികിത്സാ വിഭാഗം പ്രവർത്തനം അവസാനിപ്പിച്ചു. ഡോക്ടർമാരുടെ നിയമന വിഷയത്തിൽ സർക്കാർ കാട്ടുന്ന അലംഭാവം വലിയ പകർച്ച വ്യാധി ഭീഷണിയാണ് സംസ്ഥാനത്തിന് സമ്മാനിച്ചിരിയ്ക്കുന്നതെന്ന് ആരോഗ്യ ഡയറക്ടറേറ്റ് സർക്കാരിനെ അറിയിച്ചു.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇപ്പോൾ പകർച്ച വ്യാധികൾ പടർന്ന് പിടിയ്ക്കുകയാണ്. ഫലപ്രദമായ് ഇവ തടയാൻ നിലവിലുള്ള സാഹചര്യത്തിൽ വകുപ്പിന് ഒറ്റയ്ക്ക് സാധിയ്ക്കില്ല . ആശുപത്രികളിലെ ഒഴിവുകള്‍ നികത്തുന്നതിൽ നടപടികൾ ഇല്ലാത്തതാണ് ഇതിന് കാരണം എന്ന് ഡയറക്ടറേറ്റ് സർക്കാരിനെ അറിയിച്ചു.
ആരോഗ്യവകുപ്പിൽ സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത് 5,215 ഡോക്ടർമാരുടെ തസ്തികകളാണ്. ഇതിൽ 1,200 ഒഴിവുകൾ ഒഴിഞ്ഞ് കിടക്കുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി പിഎസ്സി മുഖേന ഒഴിവുകള്‍ നികത്താന്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നത്. മെഡിക്കല്‍ കോളേജുകളിൽ മാത്രം ഇപ്പോൾ 542 ഡോക്ടര്‍മാരുടെ ഒഴിവുകളാണ് ഉള്ളത്. ജില്ലാ ആശുപത്രികളില്‍ 282 ഡോകടർമാർ ഇല്ല. താലൂക്ക് ആശുപത്രികളില്‍ 316 ഒഴിവും പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 128 ഡോകടർമാരുടെ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രധാന വിഭാഗങ്ങളില്‍പോലും ഡോക്ടര്‍മാരില്ല എന്നതാണ് അവസ്ഥ. ഗൈനക്കോളജി വിഭാഗത്തിലാണ് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഏറെ ഒഴിവുകൾ. ഏറെ ഗുരുതരം സംസ്ഥാനത്തെ 48 താലൂക്ക് ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ കുട്ടികളുടെയും സ്ത്രീകളുടെയും രോഗവിഭാഗങ്ങള്‍ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
കെ.കെ ഷൈലജ ആരോഗ്യവകുപ്പ് ചുമതലയേറ്റശേഷം ഒഴിവുകള്‍ നികത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ. സംസ്ഥാനത്ത് മലബാർ മേഖലയിലാണ് ഒഴിവുകൾ എറെയും. മറ്റൊരു മഴക്കാലം കൂടി വരാൻ ദിവസങ്ങൾ മാത്രം അവശേഷിയ്ക്കെ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയ്ക്ക് ഇത് വലിയ പ്രതിസന്ധിയാണ് ഉയർത്തുന്നത്.