തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പും റവന്യു വകുപ്പും തമ്മിൽ ശീതസമരം. ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനം ഉപയോഗിയ്ക്കുന്നതുമായ് ബന്ധപ്പെട്ടാണ് ഇരു വകുപ്പും തമ്മിൽ ഇപ്പോൾ സർക്കുലർ യുദ്ധം നടക്കുന്നത്. കടകവിരുദ്ധമായ സർക്കുലറുകൾ തുടർച്ചയായതോടെ ഏത് ഉത്തരവ് അനുസരിയ്ക്കണം എന്ന് അറിയാതെ ത്രിശങ്കുവിലാണ് ജീവനക്കാരുടെ അവസ്ഥ.
സംസ്ഥാനത്തെ ലൈഫ് സർവ്വേ നടപടികൾക്ക് ആരോഗ്യവകുപ്പിന്റെ ഫീൽഡ് ഓഫിസർമാരെ നിയോഗിയ്ക്കാനാണ് റവന്യു വകുപ്പിന്റെ തിരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മിക്ക ജില്ലകളിലെയും കളക്ടർമാർ ശാസന പൂർവ്വമുള്ള സർക്കുലർ കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ചിരുന്നു. അപ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പാണിത്.
ചില ഉദ്യോഗസ്ഥർ തങ്ങളുടെ വകുപ്പിന്റെ മുൻ കാല സർക്കുലർ ചൂണ്ടിക്കാട്ടി സർവ്വേ നടപടികളിൽ പങ്കെടുക്കാൻ വിമുഖത കാട്ടുന്നതിനെതിരെ ഉള്ളതാണ് ഈ ഉത്തരവ്. ഇങ്ങനെയുള്ളവരെ കർശനമായ് സർക്കുലർ ശാസിയ്ക്കുന്നു. റവന്യു വകുപ്പിന്റെ സർക്കുലറിനുള്ള ആരോഗ്യവകുപ്പിന്റെ അതേനാണയത്തിലുള്ള മറുപടിയും സർക്കുലർ തന്നെ.
ജീവനക്കാരെ മറ്റ് ജോലികൾക്ക് ഒന്നും നൽകില്ലെന്ന ഉറച്ച തിരുമാനം ആരോഗ്യ വകുപ്പ് ഇതിലൂടെ പ്രഖ്യാപിയ്ക്കുന്നു. ജീവനക്കാർ മറ്റ് ജോലികൾക്ക് നിയോഗിയ്ക്കപ്പെട്ടാൽ മഴക്കാല ശുചികരണ പ്രവർത്തനങ്ങളെ ബാധിയ്ക്കും എന്നാണ് ന്യായികരണം.
സർക്കുലറുകൾ കൊണ്ട് റവന്യു ആരോഗ്യവകുപ്പുകൾ എറ്റുമുട്ടുമ്പോൾ എറെ ബുദ്ധിമുട്ടുന്നത് നൂറുകണക്കിന് ഉദ്യോഗസ്ഥരാണ്. ഇതിൽ പ്രധാനം സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർമാരാണ്.
ആരുടെ ഉത്തരവ് അനുസരിച്ച് പ്രവർത്തിച്ചാലും ചെയ്യുന്നത് ഫലത്തിൽ അച്ചടക്ക ലംഘനം ആകും എന്നതാണ് കാരണം. എതായാലും ആരോഗ്യ റവന്യു വകുപ്പുകൾ തമ്മിലുള്ള ശീതസമരം സർക്കുലർ യുദ്ധമായ് പുരോഗമിയ്ക്കുമ്പോൾ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ സാംസ്ഥാനത്ത് സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.