സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും തകർപ്പൻ ജയം. ഒസാസുനയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ബാഴ്സ കീഴടക്കിയത്. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് – ഡിപ്പാർട്ടിവോയെ തോൽപ്പിച്ചത്.
ഒസാസുനയെ ഗോൾമഴയിൽ മുക്കി കറ്റാലന്മാർ. എൽ ക്ലാസിക്കോയ്ക്ക് പിന്നാലെ മെസിയും സംഘവും നിറഞ്ഞാടിയ മത്സരത്തിൽ ഒസാസുനയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ബാഴ്സ തോൽപ്പിച്ചത്. ലയണൽ മെസി, ആന്ദ്രെ ഗോമസ്, പാകോ അൽകാസർ എന്നിവരുടെ ഇരട്ട ഗോളുകളാണ് ബാഴ്സയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്.
67 ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഹവിയർ മഷറാനോ ലാലിഗയിലെ ആദ്യ ഗോൾ കണ്ടെത്തി. 12 ാം മിനുറ്റിൽ മെസി തുടങ്ങിവച്ച ഗോൾവേട്ട 86 ാം മിനുറ്റിൽ പാകോ അൽകാസർ പൂർത്തിയാക്കി. രണ്ടാം പകുതിയിലായിരുന്നു ബാഴ്സയുടെ അഞ്ചു ഗോളുകളും. റോബർട്ടോ ടോറസിന്റെ വകയാണ് ഓസാസുനയുടെ ആശ്വാസ ഗോൾ.
ആദ്യ മിനുറ്റിൽ അൽവാരോ മൊറാട്ടയിലൂടെ ഗോൾവേട്ട തുടങ്ങിയ റയൽ ആദ്യ പകുതി പിന്നിടുമ്പോൾ 3-1 ന് മുന്നിൽ. 14 ാം മിനുറ്റിൽ ജെയിംസ് റോഡ്രിഗസും, 44 ാം മിനുറ്റിൽ ലൂകാസ് വാസ്ക്വസുമാണ് സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ റോഡ്രിഗസിന്റെ ഇരട്ട ഗോളിനൊപ്പം ഇസ്കോയും കാസെമിറോയും റയലിനായി വല ചലിപ്പിച്ചു.