ന്യൂഡൽഹി : സാധാരണക്കാരന് പ്രാപ്യമാകുന്ന തരത്തിൽ വിമാനയാത്ര ചെലവ് കുറഞ്ഞതാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി ‘ഉഡാൻ‘ നാളെ തുടക്കമാകും .പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി സിംലയിൽ ഉദ്ഘാടനം ചെയ്യും.
സിംലയിൽ നിന്നും ഡൽഹി വരെയുള്ള വിമാന സർവീസിനൊപ്പം കഡപ്പ – ഹൈദരാബാദ് , നന്ദേഡ് – ഹൈദരാബാദ് എന്നീ സർവീസുകളും നാളെ ഉദ്ഘാടനം ചെയ്യും. ഉഡെ ദേശ് കാ ആം നാഗരിക് എന്നതാണ് ഉഡാന്റെ പൂർണരൂപം.
ഒരു മണിക്കൂർ ദൈർഘ്യമുള്ള സർവീസിന് പരമാവധി തുക 2500 രൂപയാണ് .ഇത് സാദ്ധ്യമാക്കുന്നതിനായി വിമാനത്തിലെ പകുതി സീറ്റുകൾക്ക് സർക്കാർ സബ്സിഡി നൽകും.2016 ലെ വ്യോമയാന നയത്തിലെ പ്രധാന നിർദ്ദേശമായിരുന്നു ഉഡാൻ.
ആദ്യ വിമാനസർവീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. 2036 രൂപയാണ് ചാർജ്. സർക്കാർ സബ്സിഡിയുള്ള പകുതി സീറ്റുകൾ നിറഞ്ഞ് കഴിഞ്ഞാൽ ബാക്കിയുള്ള സീറ്റുകൾക്ക് ചാർജ് വർദ്ധിക്കും .