ലഖ്നൗ: ഉത്തർപ്രദേശിൽ സർക്കാർ സ്ഥാപനങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ അവധി ദിനങ്ങൾ വെട്ടിക്കുറച്ച് യോഗി ആദിത്യനാഥ് സർക്കാർ. അനാവശ്യമെന്ന് തോന്നിയ 15 അവധി ദിവസങ്ങളാണ് കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് വെട്ടിക്കുറച്ചത്.
സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയോടെയുള്ള പ്രവർത്തനം യോഗി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് നടപ്പിലാക്കാനുളള പദ്ധതികളുമായി മുന്നോട്ട് പോകവെയാണ് പൊതു അവധി ദിനങ്ങളുടെ ആധിക്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചില പ്രമുഖ വ്യക്തികളുടെ ജന്മദിനങ്ങളുൾപ്പെടെ വർഷത്തിൽ 42 പൊതു അവധി ദിവസങ്ങളാണ് യുപിയിലുണ്ടായിരുന്നത്.
പലതും അഖിലേഷ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്നവ. പട്ടിക പുനപരിശോധിച്ചതിലൂടെ 15 അവധി ദിനങ്ങൾ വെട്ടിക്കുറച്ചുകൊണ്ട് കഴിഞ്ഞ ദിവസംചേർന്ന ക്യാബിനറ്റിൽ തീരുമാനമായി. മഹാന്മാരുടെ ജന്മദിനത്തിൽ സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും അടച്ചിടാതെ അവ തുറന്ന് പ്രവർത്തിക്കണമെന്നും അവരുടെ ആശയാദർശങ്ങളെക്കുറിച്ച് പ്രത്യേക ക്ലാസ് എടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുതകുന്ന കാര്യങ്ങളാണ് തുടക്കം മുതലെ സർക്കാർ സ്വീകരിച്ചിരുന്നത്. സെക്രട്ടേറിയറ്റിലടക്കം ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഇതിന്റെ ഭാഗമായി നടപ്പാക്കിയിരുന്നു. ഉത്തർപ്രദേശിൽ അവധിദിനങ്ങളുടെ പട്ടിക വെട്ടിക്കുറയ്ക്കുന്ന ആദ്യസർക്കാരായി മാറിയിരിക്കുകയാണ് യോഗി ആദിത്യനാഥിന്റേത്.