മീററ്റ് : ഞാനെന്റെ മകനിൽ അഭിമാനിക്കുന്നു. അവൻ രാജ്യത്തിനു വേണ്ടി സിംഹത്തെപ്പോലെ പോരാടി . അവന്റെ കുടുംബത്തിന്റെ പാരമ്പര്യം അവൻ കാത്തു സൂക്ഷിച്ചു. തൊണ്ടയിടറുമ്പോഴും അഭിമാനത്തോടെ ഷേർ മൊഹമ്മദിന്റെ അമ്മ പറഞ്ഞു .
ഒരു സൈനികന്റെ ഭാര്യയായ ഫരീദാ ബീവിക്ക് ഏറ്റുമുട്ടലുകളും സൈനിക നീക്കങ്ങളും പുത്തരിയല്ല . ഭർത്താവായ നൂർ മുഹമ്മദും ബന്ധു അബ്ദുൾ സലാമും ഭാരത സൈന്യത്തിലെ അംഗങ്ങളാണ് . അതുകൊണ്ടാണ് ഷേർ മൊഹമ്മദിന്റെ മകൻ സൊഹൈൽ വലുതാകുമ്പോൾ അവനെയും സൈന്യത്തിൽ ചേർക്കാനാണാഗ്രഹിക്കുന്നതെന്ന് അവർ പറയുന്നത്.
എനിക്കറിയാം സൈന്യത്തിൽ ചേരുന്നതിൽ അപകടമുണ്ടെന്ന് . എന്നാൽ ദേശസ്നേഹം ഞങ്ങളുടെ കുടുംബത്തിന്റെ രക്തത്തിൽ അലിഞ്ഞതാണ് .അഭിമാനത്തോടെ ഫരീദ പറയുന്നു.
സുഖ്മയിൽ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ പോരാടി പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണിപ്പോൾ ഷേർ മൊഹമ്മദ് . ഒരു ഗ്രാമം മുഴുവൻ സൈനികന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുകയാണ് . അടിവയറിനും മുട്ടിനും പരിക്കേറ്റ ഷേർ അപകടാവസ്ഥ തരണം ചെയ്യുമെന്ന് തന്നെയാണ് ഗ്രാമത്തിന്റെ വിശ്വാസം.