തിരുവനന്തപുരം: എംഎം മണിയെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യാ സെക്രട്ടറിക്ക് കത്തയച്ചു. സ്ത്രീത്വത്തെ അമാനിച്ച മണിയുടെ പരാമർശം നിയമപ്രകാരം കുറ്റകരമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തിനുതന്നെ അപമാനമായ മണിയെ പുറത്താക്കാൻ സിപിഎം കേന്ദ്ര നേതൃത്വം തയ്യാറാകണമെന്ന് വി.എം സുധീരനും ആവശ്യപ്പെട്ടു.
സ്ത്രീത്വത്തിന് അപമാനകരമായ പരാമർശം നടത്തിയ മന്ത്രി എംഎം മണിയെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചത്. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എംഎം മണിക്ക് മന്ത്രി എന്ന് നിലയിൽ തുടരാനുളള ധാർമികാവകാശം നഷ്ടപ്പെട്ടുവെന്ന് കത്തിൽ പറയുന്നു.
മണിയുടെ പ്രസ്താവന സിപിഎം ഉയർത്തുന്ന മൂല്യങ്ങൾക്കും പ്രഖ്യാപിത നയങ്ങൾക്കും എതിരാണ്. ഭൂമി കയ്യേറ്റം തടഞ്ഞ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കർത്തവ്യ നിർവ്വഹണം തടസപ്പെടുത്തിയതിലൂടെ ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് എംഎം മണി ചെയ്യുന്നതെന്നും ചെന്നിത്തല കത്തിലൂടെ യെച്ചൂരിയെ ബോധ്യപ്പെടുത്തി.
സ്ത്രീത്വത്തിനെതിരെ മണി നടത്തിയ പരാമർശം ഇന്ത്യൻ പീനൽ കോഡിന്റെ പ്രസക്ത വകുപ്പ് പ്രകാരം കുറ്റകരമാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് എതിരാണ്. എന്നാൽ പൊതുജനരോഷം അവഗണിച്ചും മണിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും അതിനാൽ ഉടൻ ഈ വിഷയത്തിൽ ഇടപെടണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.