ന്യൂഡൽഹി: എഐഎഡിഎംകെ ഉപനേതാവ് ടിടിവി ദിനകരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. നാല് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അർധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.
ഒടുവിൽ ദിനകരന് കുറ്റസമ്മതം നടത്തേണ്ടിവന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ പണവുമായി പോയ സുകേഷ് ചന്ദ്രശേഖറിനെ അറിയാമെന്നും അയാൾ തന്റെ ഇടനിലക്കാരനായിരുന്നുവെന്നും ഏറ്റുപറഞ്ഞത് നാല് ദിവസത്തെ തുടർച്ചയായ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനൊടുവിൽ. കുറ്റസമ്മതം നടത്തിയതോടെയാണ് ഡൽഹി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മല്ലികാർജുന എന്ന സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും ദിനകരന് ഒളിവിൽ കഴിയാൻ സഹായിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
കഴിഞ്ഞ 16 നായിരുന്നു ഒന്നരക്കോടിയിലേറെ രൂപയുമായി ഡൽഹിയിൽ നിന്നും സുകേഷ് ചന്ദ്രശേഖറിനെ പിടികൂടിയത്. പിടിയിലായുടൻ താൻ ടിടിവി ദിനകരന്റെ ഇടനിലക്കാരനാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാനാണ് പണവുമായെത്തിയതെന്നും സുകേഷ് വെളിപ്പെടുത്തിയിരുന്നു.
ഇതേതുടർന്ന് ദിനകരനെ ചോദ്യം ചെയ്യലിനായി ഡൽഹി പോലീസ് വിളിപ്പിച്ചു. എന്നാൽ ഇയാൾ ഒളിവിൽ പോയി. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ദിനകരൻ ക്രൈംബ്രാഞ്ചിന് മുന്നിലെത്തിയത്. തുടക്കത്തിൽ ആരോപണങ്ങൾ നിഷേധിച്ച ദിനകരൻ സുകേഷിനെ അറിയില്ലെന്നാണ് ആദ്യദിനങ്ങളിൽ പറഞ്ഞിരുന്നത്.
ആരോപണമുണ്ടായപ്പോൾ തന്നെ പാർട്ടിയിൽ നിന്നും ഭിന്നസ്വരം ഉയർന്നിരുന്നു. ദിനകരനും ശശികലയും പാർട്ടിസ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന് പനീർസെൽവം പക്ഷം ഇപ്പോഴും വാശിയിലാണ്. ഇപ്പോഴുണ്ടായ അറസ്റ്റ് ഒപിഎസ് പക്ഷത്തെ കൂടുതൽ കരുത്തരാക്കാനാണ് സാധ്യത.