അഗർത്തല : ത്രിപുരയിൽ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിലായ ദമ്പതികൾ കുഞ്ഞിനെ അയ്യായിരം രൂപയ്ക്ക് വിറ്റു. പടിഞ്ഞാറൻ ത്രിപുരയിലെ ഹൽദിയ ഗ്രാമത്തിലാണ് സംഭവം. ദീർഘനാളായി രോഗത്തിന്റെ പിടിയിലായിരുന്ന ഉഷാ രഞ്ജൻ ദബ്ബാർമയാണ് തന്റെ ചികിത്സയ്ക്കായി മകനെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിറ്റത്.
സർക്കാരിന്റെ ധനസഹായത്തിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചില്ല . അതിനാലാണ് ഈ കടും കൈ ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. വനവാസി വിഭാഗത്തിൽ പെട്ട ദമ്പതികൾ മറ്റൊരു വഴിയുമില്ലാതെയാണ് ഇങ്ങനെ ചെയ്തതെന്നും റിപ്പോർട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെ സംഭവം സിപിഎം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇടത് ഭരണത്തിൽ പാവപ്പെട്ടവന് ജീവിക്കണമെങ്കിൽ സ്വന്തം കുഞ്ഞിനെ വിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് ബിജെപി നേതാവ് സുനിൽ ദിയോധർ പറഞ്ഞു.