ന്യൂഡൽഹി: സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹയ്ക്കെതിരെ സിബിഐ കേസെടുത്തു. കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് കേസ്. സിന്‍ഹ കുറ്റക്കാരനാണെന്ന് കാട്ടി സുപ്രീം കോടതി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ യുപിഎ ഭരണകാലത്ത് കൽക്കരി പാടങ്ങൾ അനുവദിക്കുന്നതിലെ ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണത്തിനിടെ സിന്‍ഹ തന്റെ പദവി ദുരുപയോഗം ചെയ്തെന്നായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. ഇതിൽ അന്വേഷണം നടത്താൻ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ എംഎല് ശര്‍മയുടെ നേതൃത്വത്തിലുള്ള സമിതിയെ സുപ്രിം കോടതി ചുമതലപ്പെടുത്തിയിരുന്നു.
കേസിൽ പ്രതികളായ ഇടപാടുകാരും രാഷ്ട്രീയക്കാരുമായി നിരവധി തവണ രഞ്ജിത് സിൻഹ ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഈ കൂടിക്കാഴ്ച അന്വേഷണവുമായി ബന്ധപ്പെട്ട സിന്‍ഹയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
രണ്ടാം തവണയാണ് മുൻ ഡയറക്ടര്‍ക്കെതിരെ സിബിഐ കേസെടുക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ മാംസ കയറ്റുമതിക്കാരൻ മോയിൻ ഖുറേഷിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച മുൻ ഡയറക്ടര്‍ എപി സിംഗിനെതിരെയും സിബിഐ നേരത്തേ കേസെടുത്തിരുന്നു .