ഇറ്റാനഗർ : ചൈനയ്ക്കെതിരെ അരുണാചലിൽ ശക്തമായ പ്രതിഷേഷം . ആൾ അരുണാചൽ പ്രദേശ് സ്റ്റുഡന്റ്സ് യൂണിയനാണ് ചൈനയുടെ അരുണാചൽ നയത്തിൽ പ്രതിഷേധിച്ച് റാലി നടത്തിയത്. ഞങ്ങളിന്ത്യക്കാരാണെന്നും അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പ്രഖ്യാപിച്ച് നൂറുകണക്കിന് യുവാക്കളാണ് റാലിയിൽ പങ്കെടുത്തത്.
ദലായ്ലാമയെ തവാങ്ങ് സന്ദർശിക്കുന്നതിൽ ചൈന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു . എന്നാൽ ഇന്ത്യ ഈ വിലക്കിനെ അവഗണിച്ചു .മാത്രമല്ല കേന്ദ്രമന്ത്രി കിരൺ റിജിജു ദലായ്ലാമയെ അനുഗമിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ചൈന അരുണാചലിലെ ആറു സ്ഥലങ്ങൾക്ക് ചൈനീസ് പേരു നൽകിയിരുന്നു . എന്നാൽ സ്ഥലങ്ങൾക്ക് പേരുമാറ്റിയത് കൊണ്ടൊന്നും അരുണാചൽ ഭാരതത്തിന്റെ അവിഭാജ്യഘടകമാകാതിരിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ചൈനയ്ക്കെതിരെ യുവാക്കൾ തെരുവിലിറങ്ങിയത് . ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രക്ഷോഭകർ ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗിന്റെ കോലം കത്തിക്കുകയും ചെയ്തു.