തിരുവനന്തപുരം: നിയമസഭയിൽ ചിരിപടർത്തി തിരുവഞ്ചൂരും പിണറായിയും. മൂന്നാറിലെ ഭൂമികയ്യേറ്റം കൊണ്ടും എംഎം മണിയുടെ വിവാദ പ്രസ്താവന കൊണ്ടും പ്രക്ഷുബ്ദമായ നിയമ സഭയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെയും നാവുപിഴയാണ് സഭയില്‍ ചിരിപടര്‍ത്തിയത്.
എംഎം മണിയുടെ വിവാദ പ്രസ്താവനയെക്കുറിച്ച് സംസാരിക്കവേയാണ് തിരുവഞ്ചൂരിന് നാക്കുടക്കിയത്. പൊമ്പിളൈ ഒരുമൈ എന്നതിന് പകരം തിരുവഞ്ചൂര്‍ പറഞ്ഞത് പൊമ്പിളൈ എരുമ എന്നായിരുന്നു. ഇതാദ്യമായല്ല തിരുവഞ്ചൂരിന് നാക്കുപിഴക്കുന്നത്. സിനിമാ മന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കലിലൂടെയായിരുന്നു തിരുവഞ്ചൂരിന്റെ നാക്കുപിഴ ശ്രദ്ധേയമാകുന്നത്.
തിരുവഞ്ചൂരിന്റെ നാവ് പിഴ സ്ഥിരമാണെങ്കില്‍ ഇന്ന് നാവ് പിഴച്ച മറ്റൊരാള്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കുരിശ് കയ്യേറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു പിണറായിക്ക് നാവ് പിഴച്ചത്. പാപ്പാത്തിച്ചോല എന്നതിന് പകരം പിണറായി പറഞ്ഞത് ചപ്പാത്തിച്ചോല എന്നായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ തിരുത്തിയിട്ടും രണ്ട് വട്ടം മുഖ്യമന്ത്രി ചപ്പാത്തി എന്ന് തന്നെ ആവര്‍ത്തിച്ചു. ഒടുവില്‍ അബദ്ധം മനസിലായ പിണറായി പാപ്പാത്തി എന്ന് തിരുത്തി പറയുകയായിരുന്നു.
ഇതിനിടെ ചിരിപടര്‍ത്തിയ മറ്റൊരു സംഭവം മുന്‍മന്ത്രി കെഎം മാണിയുടെ പ്രസ്താവനയായിരുന്നു. വൈദ്യുതി മന്ത്രി എംഎം മണി രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച് ഞാനും എന്റെ പാര്‍ട്ടിയും രാജിവക്കുന്നു എന്നായിരുന്നു മാണിയുടെ പ്രസ്താവന.
എന്തായാലും തിരുവഞ്ചൂരിന്റെ എരുമയും പിണറായിയുടെ ചപ്പാത്തിയും സാമൂഹിക മാദ്ധ്യമങ്ങളില്‍ ട്രോളന്മാര് ഏറ്റെടുത്തുകഴിഞ്ഞു.