ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപി ജയിക്കുമെന്ന എക്സിറ്റ് പോൾ ഫലം സത്യമായാൽ പ്രക്ഷോഭത്തിന്റെ പഴയ വഴിയിലേക്ക് തിരിച്ചുപോകുമെന്നാണ് പ്രസ്താവന. ബിജെപി ജയിച്ചാൽ അത് വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറികളിലൂടെയാകുമെന്ന് ഇപ്പോൾ തന്നെ പ്രവചിക്കുകയാണ് കേജ്രിവാൾ.
270 വാർഡുകളിലേക്ക് നടന്ന മുൻസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ 200ലും ജയിച്ച് ബിജെപി ഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ബിജെപി ജയിക്കുമെന്ന എക്സിറ്റ് പോൾ ഫലം സത്യമായാൽ പ്രക്ഷോഭത്തിന്റെ പഴയ വഴിയിലേക്ക് തിരിച്ചുപോകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനവും ഗോവ നിയമസഭയിലേക്ക് ഒരാളെ പോലും അയക്കാൻ കഴിയാത്തതും ആംആദ്മി പാർട്ടിയുടെ അസ്ഥിത്വത്തിന് തന്നെ ഭീഷണിയായിരിക്കുകയാണ്. 70ൽ 67 സീറ്റുകൾ നേടിയാണ് രണ്ട് വർഷം മുമ്പ് ആംആദ്മി പാർട്ടി ഡൽഹിയിൽ ഭരണത്തിലേറിയത്.
എന്നാൽ രണ്ട് വർഷത്തിനിപ്പുറം നടന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ശക്തി ക്ഷയിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഏക ശക്തികേന്ദ്രമായ ഡൽഹിയിലും ജനപിന്തുണ നഷ്ടപ്പെടുന്നത് പാർട്ടിയുടെ നിലനിൽപിൽ ചോദ്യം ഉയർത്തുന്നു. മറ്റ് സംസ്ഥാനങ്ങളിലെ തോൽവികൾക്ക് ശേഷം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് കെജ്രിവാൾ നിർത്തിയിരുന്നു. എന്നാൽ, മുൻസിപ്പൽ കൗൺസിലിലും പ്രതീക്ഷ നഷ്ടപ്പെടുന്നതോടെ ആണ് പഴയ വഴി തെരഞ്ഞെടുക്കാൻ കെജ്രിവാളും സംഘവും നിർബ്ബന്ധിതരാകുന്നത്.
ഡൽഹിയിൽ ആദ്യ തവണ കോൺഗ്രസ് പിന്തുണയോടെ ഭരിച്ചപ്പോൾ സമരം ചെയ്യുന്ന മുഖ്യമന്ത്രി എന്ന ഇരട്ടപ്പേര് കെജ്രിവാൾ സമ്പാദിച്ചിരുന്നു. ഗതികേട് കൊണ്ട് അതേ തടസവാദിയാകാൻ ശ്രമിക്കുകയാണ് അരവിന്ദ് കെജ്രിവാൾ.