ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ചാർളി തോമസിന്റെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെയുള്ള തിരുത്തൽ ഹർജ്ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ആറംഗ ബഞ്ചാണ് തിരുത്തൽ ഹർജ്ജിയിൽ നടപടിയെടുക്കുക. ചാർളി തോമസിന്റെ വധശിക്ഷ പുനസ്ഥാപിക്കുന്നതിനായുള്ള അവസാനവട്ട ശ്രമമായാണ് സംസ്ഥാന സര്‍ക്കാർ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയത്.
സൗമ്യ വധക്കേസിലെ പ്രതി ചാർളി തോമസിന് വധശിക്ഷ നൽകുന്നതിനായുള്ള അവസാന അവസരമാണ് തിരുത്തൽ ഹർജ്ജി. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി തയ്യാറാക്കിയ തിരുത്തല്‍ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന ആറംഗ ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് രൂപം നല്‍കിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചലമെശ്വര്‍ എന്നിവര്‍ക്കൊപ്പം നേരത്തെ കേസില്‍ വിധി പ്രസ്ഥാപിച്ച രഞ്ജന്‍ ഗോഗോയി, പിസി പന്ത്, യുയു ലളിത് എന്നിവർ അടങ്ങുന്നതാണ് ബെഞ്ച്. ജഡ്ജിമാരുടെ ചേംബറിലാണ് തിരുത്തൽ ഹർജ്ജി പരിഗണിക്കുന്നത്. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രഥമ ദൃഷ്ട്യാ ഹർജ്ജി തള്ളിയാൽ അതിനുള്ള അവസരം ലഭിക്കില്ല.
സുപ്രീം കോടതി കേസിൽ അന്തിമ വിധി പറയുകയും ശേഷം പുനപരിശോധനാ ഹർജ്ജി തള്ളുകയും ചെയ്ത സാഹചര്യത്തിൽ തിരുത്തൽ ഹർജ്ജി പരിഗണിക്കുമ്പോൾ നിലവിലെ വിധിയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. ഗുരുതരമായ പിഴവുകൾ കണ്ടെത്തിയാലെ തിരുത്തൽ ഹർജ്ജിയിൽ അനുകൂല നടപടിയുണ്ടാകൂ.