ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരവാദത്തിനു നേരെയുളള സമീപനം പുനഃപ്പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്. മെയ് 8ന് കമ്യൂണിസ്റ്റ് ഭീകരവാദ ബാധിത സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കമ്യൂണിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചു.
ചത്തിസ്ഗഢിലെ റായ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിലാണ് സൈനികർക്ക് രാജ്യം ഔദ്യോഗിക അന്ത്യാഞ്ജലി അർപ്പിച്ചത്. മുഖ്യമന്ത്രി രമൺ സിങ്ങും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിറും പുഷ്പചക്രങ്ങൾ സമർപ്പിച്ചു. പ്രത്യേക യോഗം ചേർന്ന് സംഭവത്തെക്കുറിച്ച് പ്രാഥമികാവലോകനം നടത്തിയ രാജ്നാഥ് സിങ്ങ് കമ്യൂണിസ്റ്റ് ഭീകരവാദത്തിനെതിരെയുളള സമീപനം ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി.
ഭീകരർക്ക് തിരിച്ചടി നൽകുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നയസമീപനമടക്കമുളള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കമ്യൂണിസ്റ്റ് ഭീകരവാദ ബാധിത സംസ്ഥാനങ്ങളിലെ ഉത്തരവാദിത്വപെട്ട ഉദ്യോഗസ്ഥരുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു. മെയ് 8ന് യോഗം ചേരും.
പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി രാജ്നാഥ് സിങ്ങ് സന്ദർശിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സി.ആർ.പി.എഫ് ഡയറക്ടർ ജനറലിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.