മുംബൈ : അവാർഡ് ദാനച്ചടങ്ങുകളിൽ പങ്കെടുക്കുകയില്ലെന്ന തീരുമാനം മാറ്റി ആമിർ ഖാൻ . വിഖ്യാത കലാകാരൻ ദിനനാഥ് മംഗേഷ്കറുടെ പേരിലുള്ള അവാർഡ് ദാനച്ചടങ്ങിലാണ് 16 വർഷങ്ങൾക്ക് ശേഷം ആമിർ പങ്കെടുത്തത്. രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് മോഹൻ ഭാഗവത് ആണ് ആമിറിന് പുരസ്കാരം നൽകിയത്.
ഗുസ്തിക്കാരനായ മഹാവീർ സിംഗ് പോഗട്ടിന്റെയും മക്കളുടേയും കഥപറയുന്ന ദംഗലിലെ അഭിനയത്തിനാണ് ആമിർ ഖാന് വിശേഷ പുരസ്കാരം ലഭിച്ചത്. താൻ ഈ നിലയിലെത്താൻ കാരണക്കാരായ എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടാണ് ആമിർ പുരസ്കാരം സ്വീകരിച്ചത്.
പ്രശസ്ത നടി വൈജയന്തിമാല , ക്രിക്കറ്റ് താരം കപിൽ ദേവ് എന്നിവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. വിഖ്യാത ഗായികയും ദിനനാഥ് മംഗേഷ്കറുടെ മകളുമായ ലതാ മംഗേഷ്കറുടെ സാന്നിദ്ധ്യത്തിലായിരുന്നു പുരസ്കാര ചടങ്ങ്