പരാഗ്വേ: പരാഗ്വേയിൽ അൻപതോളം വരുന്ന ബ്രസീലിയൻ കവർച്ചാസംഘം കെട്ടിടം തകർത്ത് മില്യണുകൾ കവർന്നു. തെക്കൻ പരാഗ്വേയിൽ തിങ്കളാഴ്ചയാണ് സംഭവം. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ കവർച്ചയെന്നാണ് സംഭവത്തെ അധികൃതർ വിശേഷിപ്പിച്ചത്.
അൻപതോളം വരുന്ന കവർച്ചാസംഘം സൈനികർ ഉപയോഗിക്കുന്ന തരത്തിലുളള ആധുനിക ആയുധങ്ങളും, സ്ഫോടകവസ്തുക്കളുമുപയോഗിച്ചാണ് കെട്ടിടം തകർന്ന് കവർച്ച നടത്തിയതെന്നാണ് വിവരം. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രണ്ടു മണിക്കൂറുകളോളം പ്രദേശത്ത് അക്രമകാരികൾ യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.
സ്ഥലത്ത് ഏറ്റുമുട്ടൽ നടന്നതായാണ് വിവരം. കവർച്ച സ്ഥിരീകരിച്ച അധികൃതർ പക്ഷേ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഏറ്റുമുട്ടലിൽ മരണങ്ങളും, പരിക്കുകളും സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാനാവില്ലെന്നുമാണ് ഫെഡറൽ പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയത്.
സംഭവത്തോടനുബന്ധിച്ച് നാലോളം പേരെ അറസ്റ്റ് ചെയ്തിട്ടുളളതായി പൊലീസ് വ്യക്തമാക്കി. പരാഗ്വേ-ബ്രസീലിയൻ പൊലീസ് സേനകൾ സംയുക്തമായാണ് അനേഷണം നടത്തുന്നത്. സംഭവത്തിൽ പരാഗ്വേ സർക്കാരിനോട് ബ്രസീലിയൻ സർക്കാർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അന്വേഷണത്തിൽ എല്ലാ സഹായസഹകരണങ്ങളും നൽകുമെന്ന് ബ്രസീലിയൻ പ്രസിഡന്റ് വാഗ്ദാനം ചെയ്തു.