കൊച്ചി: എറണാകുളം ജില്ലയില്‍ നിയമങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയതിന് സ്വകാര്യബസുകളില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് തൊണ്ണൂറ്റി അഞ്ചായിരത്തോളം രൂപ. ബസ്സുകളില്‍ വാതിലുകളില്ലാതെ സര്‍വീസ് നടത്തുന്നതിന്റെ പേരിലാണ് ഇത്രയും തുക മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കിയത്.
എറണാകുളം ജില്ലയില്‍ വാതിലുകളില്ലാത്ത സ്വകാര്യ ബസുകള്‍ സ്ഥിരം കാഴ്ചയാണ്. ജനങ്ങളുടെ സുരക്ഷയുള്‍പ്പെടെയുളള കാര്യങ്ങളില്‍ ഇത്തരം ബസുകള്‍ കനത്ത വീഴ്ചയാണ് വരുത്തുന്നതെങ്കിലും നിയമക്കുരുക്കുകളുടെ പേരില്‍ ഇപ്പോഴും വാതിലുകള്‍ വച്ചുപിടിപ്പിക്കാന്‍ ബസുടമകള്‍ക്ക് മടിയാണ്.
അതേസമയം പതിനഞ്ച് മാസത്തിനിടെ വാതിലുകളില്ലാത്തതിനാല്‍ കൊച്ചിയിലെ സ്വകാര്യബസുകളില്‍ നിന്ന് തൊണ്ണൂറ്റയ്യായിരത്തി നാനൂറ് രൂപയാണ് പിരിച്ചെടുത്തതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അറുപത്താറായിരത്തി ഇരുന്നൂറ് രൂപയാണ് വാതിലുകള്‍ ഇല്ലാത്തതിന് ബസുടമകളില്‍ നിന്ന് ഈടാക്കിയത്. വാതിലുകള്‍ ഉണ്ടായിരുന്നിട്ടും അടയ്ക്കാതെ സര്‍വീസ് നടത്തിയതിന്റെ പേരില്‍ 29,200 രൂപയും പിഴയീടാക്കി.
ബസുകളില്‍ വാതിലുകള്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്ത് ബസുടമകള്‍ ഹൈക്കോടതിയില്‍ നേരത്തെ ഹർജ്ജി സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരമുളള സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ നഗരത്തിലോടുന്ന സ്വകാര്യബസുകളില്‍ ഭൂരിഭാഗവും വാതിലുകളില്ലാതെയാണ് ഇപ്പോഴും സര്‍വീസ് നടത്തുന്നത്.