ഛത്തിസ്ഗഢ്: 2010 മുതൽ കമ്യൂണിസ്റ്റ് ഭീകരർ നടത്തിയ ഏറ്റവും വലിയ നരനായാട്ടാണ് ഇന്ന് ഛത്തിസ്ഗഢിലുണ്ടായതെന്നു വിലയിരുത്തപ്പെടുന്നു. അതിനിടെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മരിച്ച സൈനികരുടെയെണ്ണം 26 ആയി.
മുന്നൂറോളം കമ്യൂണിസ്റ്റ് തീവ്രവാദികളാണ് വളരെ ആസൂത്രിതമായി നടത്തിയ ആക്രമണത്തിൽ പങ്കെടുത്തതെന്ന് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട ഒരു സി.ആർ.പി.എഫ് സൈനികൻ വെളിപ്പെടുത്തി. ഒരു സംഘം നിർമ്മാണത്തൊഴിലാളികൾക്ക് സംരക്ഷണം നൽകി വന്ന സി.ആർ.പി.എഫ് ജവാന്മാർക്കെതിരേ ഇടതു ഭീകരർ അപ്രതീക്ഷിത ആക്രമണമഴിച്ചു വിടുകയായിരുന്നു. ദശാബ്ദങ്ങളായി ചുവപ്പു ഭീകരതയുടെ നിഴലിൽ കഴിയുന്ന സ്ഥലമാണ് ഛത്തിസ്ഗഢിലെ സുക്മ മേഖല. 2010 ഏപ്രിൽ മുതലുളള കണക്കുകൾ പരിശോധിച്ചാൽ വിവിധ ആക്രമണങ്ങളിലായി 200ഓളം സി.ആർ.പി.എഫ് ജവാന്മാർ ഈ പ്രദേശത്ത് വീരമൃത്യു വരിച്ചിട്ടുണ്ട്.
ഇടതു ഭീകരർ ആദ്യം ഗ്രാമവാസികളെ ജവാന്മാർ നിലകൊളളുന്ന പ്രദേശം കൃത്യമായി അറിയുന്നതിനു പറഞ്ഞയയ്ക്കുകയായിരുന്നു. ഇതിനു ശേഷം ഓട്ടോമാറ്റിക് തോക്കുകളും, എ.കെ 47ഉം അടക്കമുളള ആധുനിക ആയുധങ്ങളുമായി പൊടുന്നനെ ഇവർ ആക്രമണമഴിച്ചു വിടുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തിൽ ജീവത്യാഗം ചെയ്ത ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനമറിയിച്ചു. ജവാന്മാരുടെ ശൗര്യത്തിൽ രാജ്യം അഭിമാനം കൊളളുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. രാഷ്ട്രത്തിനു വേണ്ടി അവർ ചെയ്ത ത്യാഗം ഒരിക്കലും വെറുതേയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.