തിരുവനന്തപുരം: അതി സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം നാളെ പുനരാരംഭിയ്ക്കും. ഭരണ കക്ഷിയിലെ സി.പി.എം – സി.പി.ഐ പോര് ഈ സമ്മേളനകാലത്ത് സഭയിൽ പ്രതിഫലിയ്ക്കും എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ധനാഭ്യർത്ഥന ചർച്ച യാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട.
വാവിട്ട വാക്കുമായി എം.എം മണി, കൈയേറ്റ മാഫിയയുമായുളള ബന്ധത്തിന് പാപ്പാത്തിച്ചോലയിലെ കുരിശ്, ടി.പി സെന്‍കുമാറിന് പൊലീസ് മേധാവി സ്ഥാനം തിരിച്ചു കൊടുക്കാനുളള സുപ്രീംകോടതി ഉത്തരവ്. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ വലിച്ചിഴച്ച പൊലീസ് നടപടി. നിയമസഭയുടെ സമ്പൂര്‍ണ സമ്മേളനത്തിന് നാളെ തുടക്കമാവുമ്പോൾ സമ്മേളനം പ്രശ്ന കലുഷിതമാകും എന്ന് വ്യക്തം.
ജൂണ്‍ എട്ട് വരെയാണ് നിയമസഭാ സമ്മേളനം തുടരുക. ഇതില്‍ 13 ദിവസവും ധനാഭ്യര്‍ഥന ചര്‍ച്ചയാണ് അജണ്ട. സി.പി.എം-സി.പി.ഐ പോര് സഭയില്‍ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ഈ സമ്മേളനത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു വസ്തുത. കൈയേറ്റഭൂമിയിലെ കുരിശ് പൊളിച്ചത് സംബന്ധിച്ച യു.ഡി.എഫിലെ ഭിന്നതയും സമ്മേളനത്തിൽ മറനീക്കും.