ന്യൂഡൽഹി: തന്ത്രപ്രധാന സ്ഥാനങ്ങളിൽ ചട്ടവിരുദ്ധ നിയമനമാണ് ഉണ്ടാകുന്നതെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ ആർക്കുമാകില്ലെന്ന് സുപ്രീം കോടതി. ടി.പി സെൻകുമാർ കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോടതി നിർദ്ദേശങ്ങൾ കണക്കിലെടുക്കാതെയാണ് സംസ്ഥാനം 2011ൽ കേരളാ പൊലീസ് ആക്ട് നടപ്പാക്കിയതെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ചട്ടവിരുദ്ധമായ നിയമനങ്ങൾ ദൈവത്തിന്റെ സ്വന്തം നാടിനെ ആപത്തിലാക്കുമെന്ന മുന്നറിയിപ്പോടെയാണ് ടി.പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. തന്നെ മാറ്റിയത് രാഷ്ട്രീയപ്രേരിതമാണെന്ന സെൻകുമാറിന്റെ വാദം അംഗീകരിച്ച കോടതി, സംസ്ഥാന സർക്കാരിന്റെ നിയമവിരുദ്ധ നിലപാട് അനീതിയാണെന്ന് വിലയിരുത്തി.
പുറ്റിങ്ങൽ , ജിഷ കേസുകളിലെ വീഴ്ചയിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഉത്തരവാദിത്വമുണ്ടെന്നും വിധി ചൂണ്ടിക്കാട്ടുന്നു. പുറ്റിങ്ങൽ ദുരന്തത്തിൽ പൊലീസിനെതിരെ ജനവികാരമുണ്ടായെന്ന ആരോപണവും ജിഷ കേസിലെ വീഴ്ചയും പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷം ഉയർന്നു വന്നത് രാഷ്ട്രീയ പ്രേരിതമാകാം എന്നും കോടതി നിരീക്ഷിച്ചു.
സുപ്രീംകോടതി നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാതെയാണ് 2011ൽ കേരളാ പൊലീസ് ആക്ട് നടപ്പാക്കിയതെന്ന് വിധി വ്യക്തമാക്കുന്നു. ഡി.ജി.പിയുടെ നിയമനത്തിൽ സുരക്ഷാ സമിതിയോട് ആലോചിക്കണമെന്ന നിർദ്ദേശം അവഗണിക്കുകയാണ് സംസ്ഥാനം ചെയ്തത്. പൊലീസ് റിസർച്ച് ഡവലപ്പ്മെന്റ് ബ്യൂറോയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ നിയമം നടപ്പാക്കിയതിലെ അതൃപ്തിയും കോടതി ഈ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.