തിരുവനന്തപുരം: സെൻകുമാറിനെ തിരിച്ചെടുക്കണമെന്ന സുപ്രീംകോടതി വിധി സർക്കാരിന് മുഖം അടച്ച് കിട്ടിയ അടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അധികാരവും അഹന്തയും ഉപയോഗിച്ച് എന്തും ചെയ്യാമെന്ന പിണറായിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണിത്.
പിണറായിയുടെ തിട്ടൂരം അംഗീകരിക്കാത്തവർക്ക് കേരളത്തിൽ സ്ഥാനമില്ലെന്ന സന്ദേശമാണ് അദ്ദേഹം പലപ്പോഴായി നൽകിയത്. അത് അംഗീകരിക്കാതെ സെൻകുമാർ നടത്തിയ പോരാട്ടത്തെ അഭിനന്ദിക്കുന്നു. പിണറായി വിജയൻ അധികാരമേറ്റതിന് ശേഷം കൈക്കൊണ്ട ആദ്യ തീരുമാനങ്ങളിലൊന്നാണിത്. അത് തന്നെ സുപ്രീംകോടതി റദ്ദ് ചെയ്തത് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് വ്യക്തിപരമായി കൂടി നേരിട്ട തിരിച്ചടിയാണ്.
അതിനാൽ ഇനി അദ്ദേഹത്തിന് ഭരണത്തിൽ തുടരാൻ ധാർമ്മികമായോ നിയമപരമായോ അവകാശമില്ല. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പറ്റാത്ത സംസ്ഥാനമായി പിണറായി കേരളത്തെ മാറ്റുകയാണ്. ഇടുക്കി സബ് കളക്ടറുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്.
ഒരു വർഷത്തിനിടിയിൽ പിണറായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ഓരോ വീഴ്ചകൾക്ക് കാരണമായി. വീഴ്ചയും ചോർച്ചയും ഈ സർക്കാരിന്റെ മുഖമുദ്രയായി. ഇത്തരമൊരു സർക്കാർ എന്തിനാണ് ഭരണത്തിൽ തുടരുന്നതെന്ന് ചിന്തിക്കണം. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനമുണ്ടെന്ന് കോടതി വിധിയോടെ തെളിഞ്ഞിരിക്കുകയാണ്.
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ടിപി സെൻകുമാർ. അദ്ദേഹത്തെ ആർഎസ്എസുകാരനെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരത്തിൽ മികച്ച പ്രവർത്തന മികവുള്ള ഉദ്യോഗസ്ഥരെ ആർഎസ്എസ് എന്ന് വിശേഷിപ്പിക്കുന്നത് ആർഎസ്എസിനുളള അംഗീകാരമാണെന്നും കുമ്മനം തിരുവന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.