തിരുവനന്തപുരം: തിരിച്ചടിയുടെ ആഘാതം ആത്മവീര്യം തകർത്തില്ലെന്ന് വരുത്താനായിരുന്നു ഇന്ന് മുഖ്യമന്ത്രിയുടെ ശ്രമം. ഡി.ജി.പിയുമായി കണ്ണൂരിൽ കൂടിക്കാഴ്ചനടത്തിയ ശേഷം അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടു.
ബന്ധു നിയമനവും, സ്ത്രീവിഷയവും, മൂന്നാറും, മഹിജയുമെല്ലാം കൂടി ആകെ പ്രതിരോധത്തിലായ അവസ്ഥയിലാണ് ഇടിത്തീ പോലെ സുപ്രീം കോടതി വിധി വരുന്നത്. നാളെ മുതല്‍ നിയമസഭാ സമ്മേളനം കൂടി ആരംഭിക്കുമെന്നിരിക്കെ പ്രതിപക്ഷത്തിന് ഇതിലും നല്ലൊരായുധം കിട്ടാനുമില്ല.
നളിനി നെറ്റോ തനിക്കെതിരെ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യാജമാണെന്ന് വിധിയോടെ തെളിഞ്ഞ പശ്ചാത്തലത്തില്‍ ഇതേപ്പറ്റി ബന്ധപ്പെട്ടവര്‍ പ്രതികരിക്കണമെന്ന സെന്‍കുമാറിന്റെ ആവശ്യം സർക്കാരിനെ സഭയ്ക്ക് അകത്തും പുറത്തും കടുത്ത പ്രതിരോധത്തിലാക്കും. ചീഫ് സെക്രട്ടറിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന ഈ ആക്ഷേപം നേരിടുക ശ്രമകരമായ ദൗത്യമാകും സര്‍ക്കാരിന് . സി.പി.ഐയുടെ പ്രതികരണം മുന്നണിയിലും സി.പി.എം ഒറ്റപ്പെട്ടതിന്റെ സൂചന നൽകുന്നു.
മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയില്‍ അതൃപ്തരായ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിധി പകരുന്ന ആത്മവിശ്വാസം ചെറുതല്ല. വരും ദിവസങ്ങളിൽ സർക്കാരിനെതിരെയുളള ശീതസമരം ഇവർ ശക്തമാക്കും. വിധിയ്ക്ക് എതിരെ അപ്പിൽ നൽകുന്ന കാര്യത്തിലടക്കം അനിശ്ചിതത്വം ഉണ്ടാകാനാകും ഇതുകാരണമാകുക.
വിധിയ്ക്ക് എതിരെ അപ്പീൽ നൽകേണ്ട എന്നാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അതും ധാർമ്മികമായ നിരവധി ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാരിനെ നിർബന്ധിതമാക്കും.