ബാഴ്സലോണ: എൽ ക്ലാസിക്കോപോരാട്ടത്തിൽ റയൽ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളിന് പരാജയപ്പെടുത്തി ബാഴ്സലോണ പോയിന്റ് പട്ടികയിൽ ഒന്നാമതായി.സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോളാണ് ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ അവസാന മിനിട്ടിലായിരുന്നു മിശിഹയുടെ വിജയഗോൾ. 90 മിനിട്ട് അവസാനിക്കുമ്പോൾ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം. ഇഞ്ചുറി ടൈമായി റെഫറി അനുവദിച്ച രണ്ട് മിനിട്ടിൽ സൂപ്പർതാരം മെസി അത് നേടി.
സെർജി റോബോർട്ടോയുടെ മുന്നേറ്റം ജോർഡി ആൽബ വഴി മെസിയിലെത്തിയപ്പോൾ വലയിലേക്ക് കുതിച്ചത് ബാഴ്സക്ക് വേണ്ടിയുള്ള മിശിഹയുടെ ആഞ്ഞൂറാം ഗോൾ.
മത്സരം വെറും 28 മിനിട്ട് പിന്നിടുമ്പോഴായിരുന്നു റയലിന് വേണ്ടി കാസെമിറോയുടെ ആദ്യ ഗോൾ. എന്നാൽ ആതിഥേയുടെ ആ ആധിപത്യത്തിന് വെറും അഞ്ചുമിനിറ്റിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുളളൂ. റയലിന്റെ വല മെസി ചലിപ്പിച്ചു.
പിന്നെ എഴുപ്പത്തി മൂന്നാം മിനിട്ടിൽ റയലിന്റെ പ്രതിരോധപ്പടയെ ഒന്നാകെ കാഴ്ചക്കാരാക്കി ഇവാൻ റാക്കിച്ചിട്ടിന്റെ ഗോൾ.
എഴുപ്പത്തിയേഴാം മിനിട്ടിൽ ക്യപ്റ്റൻ സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും മാർസലോയുടെ ഗോളോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം.
ഈ തിളക്കമാർന്ന വിജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി ബാഴ്സ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.