ന്യൂഡൽഹി: ഭീകരസംഘടനയായ അൽ ഖ്വായ്ദയുടെ തലവൻ അയ്മൻ അൽ സവാഹിരി പാകിസ്ഥാന്റെ സംരക്ഷണത്തിലെന്ന് റിപ്പോർട്ട്. സവാഹിരിക്ക് പാക് ചാരസംഘടനയായ ഐഎസ്ഐ കറാച്ചിയിൽ സംരക്ഷണം ഒരുക്കിയതായി പ്രശസ്ത അമേരിക്കൻ മാദ്ധ്യമമായ ന്യൂസ് വീക്ക് വെളിപ്പെടുത്തി. സവാഹിരിയ്ക്ക് പുറമെ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻലാദനും പാകിസ്ഥാന്റെ സംരക്ഷണയിലാണെന്നാണ് റിപ്പോർട്ട്.
പാക് സർക്കാരിലെ ഒരു മുതിർന്ന മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് സവാഹിരിയെ സംരക്ഷിക്കുന്നത് പാക് ചാര സംഘടനയായ ഐഎസ് ഐ ആണെന്ന് അമേരിക്കൻ മാദ്ധ്യമമായ ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തത്. ഡ്രോൺ ആക്രമണം അതിജീവിച്ച് അഫ്ഗാൻ അതിർത്തിയിൽ നിന്നും കഴിഞ്ഞ വർഷം രക്ഷപെട്ട സവാഹിരി കറാച്ചിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് ന്യൂസ് വീക്ക് വെളിപ്പെടുത്തിയത്.
2001 ന്റെ അവസാനം അഫ്ഗാനിസ്ഥാനിൽ നിന്നും അൽ ഖ്വായ്ദയെ തുരത്തിയ ശേഷം ഇവർക്ക് പാകിസ്ഥാൻ സംരക്ഷണം ഒരുക്കുകയായിരുന്നു. സവാഹിരി ഒളിവിൽ കഴിയുന്ന കേന്ദ്രത്തെക്കുറിച്ച് അമേരിക്കയ്ക്ക് ഏകദേശ ധാരണയുണ്ടെന്നും ബരാക് ഒബാമ പ്രസിഡന്റ് ആയിരിക്കെ ഡ്രോൺ ഉപയോഗിച്ച് യുഎസ് സൈന്യം ഇയാളെ ലക്ഷ്യമിട്ടിരുന്നതായും തലനാരിഴയ്ക്കാണ് സവാഹിരിയും സംഘവും രക്ഷപെട്ടതെന്നും വെളിപ്പെടത്തലിൽ പറയുന്നു.
സവാഹിരിയ്ക്ക് സംരക്ഷണം ഒരുക്കാൻ താലിബാൻ വിസമ്മതിച്ചതിനാലാണ് ഐഎസ്ഐ സംരക്ഷണം ഒരുക്കിയതെന്നും വെളിപ്പെടുത്തലിൽ പറയുന്നു.