കൊല്ലം : കടയ്ക്കൽ ദേവീക്ഷേത്രത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള ഉപദേശകസമിതി വൻ അഴിമതി നടത്തുന്നതായി നാട്ടുകാർ. ഉപദേശകസമിതി നടത്തുന്ന ക്രമക്കേടുകൾക്കും അഴിമതികൾക്കുമെതിരെ നാട്ടുകാർ ദേവസ്വം ഓംബുഡ്സ്മാന് പരാതി നൽകി. ക്രിമിനൽ കേസിൽ പ്രതികളായുള്ളവർ വരെ ഉൾപ്പെട്ടിട്ടുള്ള ഉപദേശകസമിതി അനധികൃതമായി തുടരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ അഞ്ചു വർഷമായി കടയ്ക്കൽ ദേവീക്ഷേത്രത്തിൽ ഉപദേശക സമിതിക്ക് മാറ്റമില്ല . ദേവസ്വം ബോർഡ് നിയമമനുസരിച്ച് രണ്ടു വർഷമാണ് സമിതിയുടെ കാലാവധി. ദേവസ്വം ബോർഡിന് ഒരു വർഷവും ദേവസ്വം കമ്മീഷണർക്ക് ഒരു വർഷം കൂടിയും നീട്ടി നൽകാം. അതും അത്രത്തോളം കാരണമുണ്ടെങ്കിൽ മാത്രം . എന്നാൽ ആ കാലാവധിയും അവസാനിച്ചിട്ടും ഉപദേശക സമിതി ഭരണം തുടരുകയാണ്.
കഴിഞ്ഞ നാലു വർഷമായി തുടരുന്ന സബ് ഗ്രൂപ്പാഫീസറുടെ പിന്തുണയോടെയാണ് ഉപദേശക സമിതി അഴിമതി നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം . നല്ല വരുമാനമുള്ള ക്ഷേത്രം ഇപ്പോഴും മൂന്നാം ഗ്രേഡിൽ കിടക്കുന്നത് ഇത്തരം അഴിമതി കൊണ്ടാണെന്നും നാട്ടുകാർ ഓംബുഡ്സ്മാന് കൊടുത്ത പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു .
ക്ഷേത്രത്തിലെ ദേവസ്വം സ്റ്റാളുകൾ മുൻപ് തത്പര കക്ഷികൾക്ക് ചുളു വിലയ്ക്ക് കൊടുത്ത് വൻ തുക തട്ടിയെടുത്തെന്നും ആരോപണമുണ്ട്. തുടർന്ന് ഭക്തജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വിജിലൻസിന്റെ സാന്നിദ്ധ്യത്തിൽ ലേലം നടത്തിയപ്പോൾ ലേലത്തുക ലക്ഷങ്ങളിലെത്തി . നേരത്തെ പാർട്ടിയുടെ അടുപ്പക്കാർക്ക് പതിനയ്യായിരം രൂപയ്ക്ക് കൊടുത്ത സ്റ്റാളുകളാണ് ഇവ.
ദേവസ്വം ഭൂമിയിൽ സിപിഎമ്മിന്റെയും ഉപദേശകസമിതിയുടെയും മൗനാനുവാദത്തോടെ സ്വകാര്യ വ്യക്തി കെട്ടിടം നിർമ്മിക്കുന്നുവെന്നും നാട്ടുകാർക്ക് പരാതിയുണ്ട് . നിലവിൽ സിപിഎമ്മിന്റെ ചുമതല വഹിക്കുന്നവരും പാർട്ടിമെംബർമാരുമാണ് ഉപദേശകസമിതിയിലുള്ളത്