ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോൺഗ്രസ് പിന്തുണ. കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പിന്തുണ ഉറപ്പാക്കിയത്. എന്നാൽ കീഴ് വഴക്കം ലംഘിച്ച് സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലെത്തുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിൽ ഭിന്നസ്വരം ഉയർന്നു.
ഒടുവിൽ കാര്യം കാണാൻ കോൺഗ്രസ്സ് പിന്തുണ തന്നെ വേണ്ടി വന്നു സിപിഎം ദേശീയ സെക്രട്ടറിക്ക്. ജൂലൈയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി ഉൾപ്പെടെയുള്ള ബംഗാൾ നേതാക്കളുടെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കുകയാണ്.
എന്നാൽ യെച്ചൂരിക്ക് വീണ്ടും രാജ്യസഭയിൽ കാലുകുത്താനുള്ള പിന്തുണ സിപിഎമ്മിന് ബംഗാളിലെ ജനത നൽകിയിട്ടില്ല. ബംഗാളിൽ ഇടത് പക്ഷത്തിന് ആകെ ലഭിച്ച 32 എംഎൽഎമാർ മതിയാകില്ല യെച്ചൂരിക്ക് വീണ്ടും രാജ്യസഭയിലെത്താൻ.
ഇതോടെയാണ് വീണ്ടും കോൺഗ്രസ്സ് പിന്തുണ തേടാനുള്ള ചർച്ചകൾ സജീവമായത്. കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി നടത്തിയ ചർച്ചയിൽ കോൺഗ്രസ് പിന്തുണ ഉറപ്പു നൽകി.
എന്നാൽ കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചാണ് സീതാറം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്കെത്താനൊരുങ്ങുന്നത്. രണ്ട് തവണയിൽ കൂടൂതൽ ഒരാൾക്ക് സീറ്റ് നൽകുന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്. കൂടാതെ ജനറൽ സെക്രട്ടറി മത്സരിക്കുന്നതും നയവിരുദ്ധമാണ്. ഇങ്ങനെ കീഴ്വഴക്കങ്ങൾ ലംഘിച്ചു കൊണ്ടുള്ള കോൺഗ്രസ്സ് ബാന്ധവത്തിനെതിരെ സി.പി.എം ദേശീയ നേതൃത്വത്തിൽ ഭിന്ന സ്വരമുയർന്നിട്ടുണ്ട്.
കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി ബംഗാളിൽ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കിയതിനെതിരെ ശക്തമായി പ്രതികരിച്ച കാരാട്ട് പക്ഷം യെച്ചൂരിയുടെ ഈ നീക്കത്തിനു നേരെയും രംഗത്തെത്തും.