പാരീസ്: ഫ്രാൻസിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഷാംസ് ഏലീസിൽ ഭീകരാക്രമണം. വെളളിയാഴ്ച്ച അർദ്ധരാത്രിയോടെ കാറിലെത്തിയ അക്രമി പൊലീസിനു നേരേ വെടിയുതിർക്കുകയായിരുന്നു. അക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും രണ്ടു പൊലീസുകാർക്കും ഒരു വിനോദസഞ്ചാരിക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പൊലീസ് വെടി വച്ചു വീഴ്ത്തി. ഫ്രഞ്ച് പൗരത്വമുളള കരിം ഷെറൂഫിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ മൃതദേഹത്തിനടുത്തു നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല കുറിപ്പും, കാറിൽ നിന്ന് ഖുർആനും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
അതേസമയം അക്രമിയുടെ പേര് അബു യൂസഫ് എന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടത്. ഇയാൾ ബൽജിയംകാരനാണെന്നും ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു. ഫ്രാൻസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് ആക്രമണം.